ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റർ ചെയ്യുന്ന മിക്ക കേസുകളും പിഴച്ചതാണെന്ന് കേരളം. എന്നാൽ കേരള പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകൾ ശക്തമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അവകാശപ്പെട്ടു. കണ്ടല ബാങ്ക് ക്രമക്കേട് കേസിലെ പ്രതി ഭാസുരാംഗൻ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ സുപ്രീം കോടതി പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ ഈ നിലപാട് സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.
ഇ.ഡി. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ശിക്ഷിക്കപെടുന്നവരുടെ എണ്ണം കുറവാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി ദിനേശ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത കേസ് ശക്തമാണെന്നും അദ്ദേഹം വാദിച്ചു. സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച് ഭാസുരാംഗന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഭാസുരാംഗൻ അന്വേഷഷണവുമായി സഹകരിക്കണം. അദ്ദേഹത്തിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ജസ്റ്റിസുമാരായ ബി.വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ഭാസുരാംഗന് കഴിഞ്ഞ മാസം കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്ത് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ആർ. ബസന്തിനു പുറമേ അഭിഭാഷകൻ റോയി എബ്രഹാമും ഭാസുരാംഗനായി കോടതിയിൽ ഹാജരായി.
കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ മുൻ സി.പി.ഐ നേതാവ് ഭാസുരാംഗൻ ശരിയായ രാഷ്ട്രീയത്തിന്റെ പക്ഷത്ത് ആയിരുന്നുവെന്ന് സംസ്ഥാന സർക്കാർ. എന്നാൽ കേസിന്റെ കാര്യത്തിൽ അദ്ദേഹത്തെ വെറുതെ വിടില്ലെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി ദിനേശും, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും സുപ്രീം കോടതിയെ അറിയിച്ചു. ഭാസുരാംഗൻ രാഷ്ട്രീയമായി മറുഭാഗത്ത് ആയതിനാൽ അദ്ദേഹത്തെ കേരള പോലീസ് വേട്ടയാടുന്നു സീനിയർ അഭിഭാഷകൻ ആർ. ബസന്ത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സംസ്ഥാന സർക്കാരിൻ്റെ അഭിഭാഷകരുടെ മറുപടി