ന്യൂഡൽഹി : ഡൽഹി നിയമസഭയിൽ ലഫ്. ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ നാടകീയ രംഗങ്ങൾ. ബഹളം വെച്ച് നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷനേതാവ് അതിഷി ഉൾപ്പെടെ എഎപി എംഎൽമാരെ സഭയിൽ നിന്ന് പുറത്താക്കി. മദ്യനയ അഴിമതി അടക്കം 14 സിഎജി റിപ്പോർട്ടുകൾ മുഖ്യമന്ത്രി രേഖ ഗുപ്ത സഭയുടെ മേശപ്പുറത്ത് വെച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിആർ അംബ്ദേക്കറിന്റെയും ഭഗത് സിംഗിൻ്റേയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചായിരുന്നു എഎപി സഭയിൽ പ്രതിഷേധിച്ചത്. ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാൽ റായ് ഉൾപ്പെടെ നേതാക്കൾ ബഹളം തുടർന്നതിനാൽ മാർഷൽമാരെ വിളിച്ച് ഇവരെ സഭയിൽ നിന്ന് സ്പീക്കർ വിജേന്ദ്രഗുപ്ത പുറത്താക്കി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് വ്യക്തമാക്കി അതിഷി ഉൾപ്പെടെ 12 എംഎൽഎമാരെ സഭയിൽ നിന്ന് ഒരു ദിവസത്തേക്ക് സ്പീക്കർ സസ്പെൻഡ് ചെയ്തു. എഎപി സർക്കാരിന്റെകാലത്തെ അഴിമതി അന്വേഷിക്കുമെന്ന് ലഫ്റ്റനൻറ് ഗവർണ്ണർ പ്രഖ്യാപിച്ചു. പുറത്താക്കിയ എംഎൽഎമാർ നിയമസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മോദിയാണോ അംബ്ദേക്കറാണോ വലുതെന്ന് ബിജെപി മറുപടി പറയണമെന്ന് അതിഷി ആവശ്യപ്പെട്ടു.
എന്നാൽ മുഖ്യമന്ത്രിയുടെ കസേരയ്ക്കു പിന്നിൽ രാഷ്ട്രപതി, ഗാന്ധിജി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രം വച്ച ശേഷം ബിആർ അംബേദ്ക്കറുടെയും ഭഗത് സിംഗിൻറെയും ചിത്രങ്ങൾ ഇരു വശത്തെ ചുമരുകളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തെന്നാണ് സർക്കാർ വാദം. ഇതിനിടെ മദ്യനയം ഉൾപ്പെടെ അരവിന്ദ് കെജ്രിവാളിൻറെ കാലത്ത് മറച്ചു വച്ച 14 സിഎജി റിപ്പോർട്ടുകൾ മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്ത് വെച്ചു. രണ്ടായിരം കോടി രൂപയുടെ നഷ്ടം മദ്യനയം വഴി ഖജനാവിന് ഉണ്ടായി എന്നാണ് സിഎജി റിപ്പോർട്ട് പറയുന്നത്.