കോഴിക്കോട്: താമരശ്ശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ചതിന് പിന്നാലെ അഞ്ച് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.
ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർഥികൾ മർദിച്ചിട്ടുണ്ടാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇത് തെളിയിക്കുന്ന രീതിയിൽ കുട്ടികൾ തമ്മിലുള്ള വാട്സാപ്, ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുടേയും ദൃക്സാക്ഷികളുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്ക് പോലീസെത്തിയത്.
ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥി, തന്നെ ഈ പ്രശ്നങ്ങളിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അയച്ച ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ഷഹബാസിൻ്റെ വാട്സാപ്പ് നമ്പറിലേക്കാണ് അയച്ച സന്ദേശത്തിൽ ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ലെന്നും പ്രശ്നങ്ങൾ ഒഴിവാക്കിത്തരണമെന്നുമുള്ള അഭ്യർത്ഥനയാണുള്ളത്.
വിദ്യാർത്ഥികളുടെ കയ്യിൽ നഞ്ചക്ക് പോലുള്ള ആയുധം എത്തിയതിന് പിന്നിൽ മുതിർന്ന ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മുതിർന്നവർ ഈ സംഘർഷത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് ഷഹബാസിന്റെ രക്ഷിതാക്കളുടെ ആരോപണം.
ചെവിയുടേയും കണ്ണിന്റേയും ഭാഗത്തും തലയ്ക്കും ഷഹബാസിന് ഗുരുതര പരിക്ക് ഉണ്ടായിരുന്നു എന്നാണ് ഡോക്ടർമാരിൽ നിന്നും ലഭിക്കുന്ന വിവരം. പുറമെ കാണുന്ന പരിക്ക് ഇല്ലെങ്കിലും ആന്തരികക്ഷതമാണ് മരണ കാരണമെന്നാണ് സൂചന. ഷഹബാസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി.
എളേറ്റിൽ എം.ജെ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാൽ-റംസീന ദമ്പതിമാരുടെ മകനാണ്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാൽ-റംസീന ദമ്പതിമാരുടെ മകനാണ്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് എന്ന സ്വകാര്യ ട്യൂഷൻ സെന്ററിനു സമീപം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷത്തിലാണ് തലയ്ക്ക് പരിക്കേറ്റത്.