കൽപ്പറ്റ: കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസിൽ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട് കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ (28) യാണ് വെള്ളമുണ്ട പോലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവച്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
2023 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മൊതക്കര സ്വദേശിനിയായ യുവതിയില്‍നിന്നു മൂന്നര ലക്ഷം രൂപയാണ് അർച്ചന തട്ടിയെടുത്തത്. ഇടപ്പള്ളിയിലെ ‘ബില്യൻ എര്‍ത്ത് മൈഗ്രേഷന്‍’ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. എറണാംകുളം എളമക്കര സ്റ്റേഷനിലും അർച്ചനക്കെതിരെ സമാന രീതിയിലുള്ള കേസുണ്ട്.