തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് നാളെ തുടക്കമാകും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ 9 ഉം ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നുണ്ട്. ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും ഉൾപ്പെടും. ഇത്തവണ ഗൾഫ് മേഖലയിൽ 682 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 447 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം കുട്ടികൾ പരീക്ഷ എഴുതുന്നത് (28,358). ഏറ്റവും കുറവ്
കുട്ടികൾ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലും(1,893). തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസാണ് ഇത്തവണയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയെഴുതിക്കുന്ന കേന്ദ്രം. 2,017 പേർ. തിരുവനന്തപുരത്തെ ഫോർട്ട് ഗവ.സംസ്കൃതം എച്ച്എസിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത്. ഇവിടെ ഒരു കുട്ടി മാത്രമേ പരീക്ഷയെഴുതാനുള്ളൂ.
ടിഎച്ച്എസ്എൽസി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 കുട്ടികൾ പരീക്ഷ എഴുതുന്നുണ്ട്. എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണുള്ളത്, ആർട്ട് ഹയർസെക്കൻഡറി സ്കൂൾ കലാമണ്ഡലം, ചെറുതുരുത്തി. ഇവിടെ 65 കുട്ടികൾ പരീക്ഷ എഴുതും. എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 കുട്ടികളും ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രത്തിൽ 12 കുട്ടികളും പരീക്ഷയെഴുതും.
സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാംപുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഏപ്രിൽ മൂന്നു മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രിൽ 3ന് ആരംഭിച്ച് ഏപ്രിൽ 11ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രിൽ 21ന് തുടങ്ങി 26ന് അവസാനിക്കും. മൂല്യനിർണയ ക്യാംപുകളിലേക്കുള്ള അഡിഷനൽ ചീഫ് എക്സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 10 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാംപുകൾ മാർച്ച് മൂന്നാംവാരത്തിൽ ആരംഭിക്കും.
ഹയർസെക്കൻഡറി ഒന്നാംവർഷ പൊതു പരീക്ഷകൾ മാർച്ച് 6 മുതൽ 29 വരെയാണ് നടക്കുക. ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയോടൊപ്പം ഒരേ ടൈംടേബിളിൽ 2024ൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകളുമുണ്ടാകും. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 3 മുതൽ 26 വരെയും നടക്കും. ഉച്ചയ്ക്കുശേഷമാണ് ഹയർസെക്കൻഡറി പരീക്ഷകൾ. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിജയാശംസകൾ നേർന്നു.