നവ ഫാസിസമാണ് മോദി സർക്കാർ പ്രകടിപ്പിക്കുന്നതെന്നും മോദി സർക്കാരിന് ബദൽ കേരളത്തിലെ പിണറായി സർക്കാരാണെന്നും സിപിഐഎം കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊല്ലത്തു സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎമ്മിന് ആർഎസ്എസ്, ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് അവശ്യമില്ലെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

“നവ ഫാസിസ്റ്റ് സ്വഭാവമാണ് മോദി സർക്കാർ പ്രകടിപ്പിക്കുന്നത്. ക്ലാസിക്കൽ ഫസിസത്തിൽ നിന്നും മാറി നവ ഫാസിസം ഹിന്ദുത്വ കോർപ്പറേറ്റ് താല്പര്യങ്ങളോടൊപ്പം ചേരുന്നു. മോദി സർക്കാർ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉൾപ്പെടെ നടപ്പാക്കുന്നത് ഫെഡറൽ സംവിധാനം തകർക്കാനാണ്. ഇതിനു എതിരായ ബദലാണ് കേരളത്തിലെ പിണറായി സർക്കാർ.”
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കാരാട്ട് ശക്തമായി വിമർശിച്ചു. പാർട്ടി കരട് രാഷ്ട്രീയ രേഖയിലെ നവ ഫാസിസ പ്രയോഗത്തിനു എതിരെ കാര്യങ്ങൾ മനസിലാക്കാതെയാണ് വിഡി സതീശൻ്റെ പ്രതികരണം. ബിജെപിക്ക് എതിരെ ഒന്നും ചെയ്യാൻ കഴിയാതെയാണ് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിനെതിരെ പ്രചരണം നടത്തുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.