കൊല്ലം : വികസന പദ്ധതികളില്‍ നിന്ന് സെസ് ഈടാക്കാനുള്ള തീരുമാനത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഭവ സമാഹരണം ജനങ്ങള്‍ക്ക് എതിരാണെന്ന ധാരണ പരത്താനാണ് ശ്രമം നടക്കുന്നതെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. മൂലധന നിക്ഷേപം സ്വീകരിക്കുക എന്നതാണ് നയമെന്നും ചരടുകള്‍ ഇല്ലാത്ത നിക്ഷേപത്തിന് തടസമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
വിഭവ സമാഹരണത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ വാര്‍ത്ത നല്‍കുന്നത് കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വരുമാനത്തിന് അനുസരിച്ച് ഫീസ് ഈടാക്കുന്ന സാദ്ധ്യത പരിശോധിക്കും. ഇതെല്ലാം സാദ്ധ്യതകള്‍ മാത്രമാണ്. വിവിധ മേഖലകളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമെ തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ നല്‍കണമോ എന്ന കാര്യത്തില്‍ ആലോചന വേണം എന്നും നവകേരളരേഖ നിര്‍ദ്ദേശിക്കുന്നുണ്ട്. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും രേഖ അവതരിപ്പിച്ച മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.