കൊച്ചി: മട്ടാഞ്ചേരിയിൽ ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്തു. ഒമാനിൽ നിന്ന് മയക്കുമരുന്നുകടത്ത് ആസൂത്രണംചെയ്ത മലപ്പുറം നെടിയിരുപ്പ് സ്വദേശിയായ ആഷിക്ക് (27) ആണ് മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്.
ഇയാളില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ചിരുന്ന വൈപ്പിന്‍ സ്വദേശിനിയായ മാഗി ആഷ്ന എന്ന യുവതിയെയും സംഘാംഗമായ മട്ടാഞ്ചേരി സ്വദേശി ഇസ്മയില്‍ സേഠ് എന്ന യുവാവിനെയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. മാഗി ആഷ്നയിൽ നിന്നും ഇസ്മായിൽ സേഠിൽ നിന്നുമാണ് ലഹരിക്കടത്തിന്റെ ഉറവിടം സംബന്ധിച്ച വിവരം ലഭിച്ചത്. ഒമാനില്‍നിന്ന് ആഷിഖ് നാട്ടിലെത്തിയ വിവരമറിഞ്ഞ് മട്ടാഞ്ചേരിയില്‍ നിന്നുള്ള പോലീസ് സംഘം മലപ്പുറത്തെത്തി അറസ്റ്റ്‌ചെയ്യുകയായിരുന്നു. ഒമാനിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ് ആഷിഖ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. എല്ലാ പ്രതികളെയും പിടികൂടിയതായി കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അശ്വതി ജിജി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരുതവണ മയക്കുമരുന്ന് കടത്തുന്നതിന് ഒരുലക്ഷം രൂപയാണ് പ്രതിഫലമെന്ന് മാഗി ആഷ്ന വെളിപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. വിലക്കുറവായതുകൊണ്ടാണ് ഒമാനിൽ നിന്ന് സംഘം ലഹരിയെത്തിച്ചിരുന്നത്. കൊച്ചി വിമാനത്താവളം വഴിയായിരുന്നു കടത്ത്. ജനുവരിയില്‍ നടത്തിയ റെയ്ഡിലാണ് പശ്ചിമകൊച്ചിയില്‍ വന്‍ മയക്കുമരുന്നുശേഖരവുമായി മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെയും മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി സ്വദേശികളായ അഞ്ചുയുവാക്കളെയും പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് കണ്ടെത്തിയ എംഡിഎംഎയ്ക്ക് മാത്രം വിപണയില്‍ 44 ലക്ഷത്തിലധികം രൂപ വിലയുണ്ട്. തുടര്‍ന്ന് സംഘത്തിലെ മറ്റംഗങ്ങള്‍ക്കുവേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷ് ഗോയല്‍, നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. അബ്ദുള്‍ സലാം, മട്ടാഞ്ചേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.എ. ഷിബിന്‍ എന്നിവരുടെ നിര്‍ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിമ്മി ജോസ്, മിഥുന്‍ അശോക്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എഡ്വിന്‍ റോസ്, ധനീഷ്, അനീഷ്, ബേബിലാല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.