തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. പുതിയതായി ഉൾപ്പെടുത്തുന്ന 59 പോളിംഗ് ബൂത്തുകൾ അടക്കം 263 പോളിംഗ് കേന്ദ്രങ്ങളാണ് ഇത്തവണ തയ്യാറാക്കുന്നത്. വോട്ടർമാരെ ത പുതിയ ബൂത്തിലേക്ക് ക്രമീകരിക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ സ്വീകരിക്കും. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. പുതിയ പോളിംഗ് ബൂത്തുകളിൽ ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുവാൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. സമ്മതിദായകരുടെ എണ്ണം കൂടുതലുള്ള ബൂത്തുകൾക്ക് മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി ആക്സിലറി ബൂത്തുകൾക്ക് പകരം പുതിയതായി സ്ഥിരം പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുക.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പരിപൂർണ്ണമായി പാലിച്ചുകൊണ്ട് പുതിയ പോളിംഗ് ബൂത്തുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസൽ കമ്മീഷന് സമർപ്പിച്ചിരുന്നു. നിയമസഭാ, ജില്ലാ തലങ്ങളിൽ രാഷ്ട്രീയ കഷികളുടെ യോഗം കൂടിയ ശേഷം പ്രസ്തുത യോഗത്തിന്റെ നടപടിക്കുറിപ്പ് സഹിതമാണ് പ്രൊപ്പോസൽ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. നിർദ്ദേശം കമ്മീഷൻ അംഗീകരിച്ചാണ് പുതിയ തീരുമാനങ്ങൾ.