വാഷിംങ്ടൺ : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള സാദ്ധ്യത തെളിയുന്നു. ഇന്ത്യയിലേക്കുള്ള കൈമാറ്റം തടയണമെന്ന റാണയുടെ അപേക്ഷ തള്ളിയ യുഎസ് സുപ്രീം കോടതി കുറ്റപത്രം സമർപ്പിക്കുന്നതിനായി റാണയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള വഴിയും വ്യക്തമാക്കി.
ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന 64 കാരനായ റാണ, ഇന്ത്യൻ കൈമാറ്റം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ ഒൻപതാം സർക്യൂട്ട് ജസ്റ്റിസിന് അടിയന്തര അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം അത് നിരസിക്കപ്പെട്ടു.
ഇതേത്തുടർന്ന്, ചീഫ് ജസ്റ്റിസ് റോബർട്ട്സിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് റാണ അടിയന്തര അപേക്ഷ പുതുക്കി നൽകി. ഏപ്രിൽ 4 ന് നടക്കാനിരിക്കുന്ന ഒരു കോൺഫറൻസിനായി ഈ പുതുക്കിയ അപേക്ഷ കൈമാറിയതായും പരിഗണനയ്ക്കായി കോടതിയിലേക്ക് റഫർ ചെയ്തതായും സുപ്രീം കോടതി ഡോക്കറ്റ് ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച സുപ്രീം കോടതി വെബ്‌സൈറ്റിൽ “കോടതി അപേക്ഷ നിരസിച്ചു” എന്ന ഒരു നോട്ടീസ് പ്രസിദ്ധീകരിച്ചു.
റാണയെ കൈമാറണമെന്ന് ഇന്ത്യ വർഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. 2018 ഓഗസ്റ്റിൽ ഇന്ത്യ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന സമയത്ത് ഈ വിഷയം ചർശയായിരുന്നു. തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റാണയുടെ നാടുകടത്തൽ പ്രഖ്യാപിച്ചതുമാണ്.
“2008 ലെ ഭീകരമായ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാളും ഗൂഢാലോചനക്കാരിൽ ഒരാളുമായ തഹാവൂർ റാണയെ ഇന്ത്യയിൽ നീതി നേരിടുന്നതിനായി കൈമാറാൻ എന്റെ ഭരണകൂടം അംഗീകാരം നൽകിയതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. നീതി നേരിടാൻ അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയയ്ക്കുകയാണ്.” ട്രംപ് അന്ന് പറഞ്ഞിരുന്നു.
കൈമാറൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ട്രംപിനോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, “അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ കർശന നടപടി ആവശ്യമാണ്” എന്ന് ഉറപ്പിച്ചു പറഞ്ഞു.
ആക്രമണങ്ങളിലെ പ്രധാന വ്യക്തിയായ പാക്കിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായും ദാവൂദ് ഗിലാനിയുമായും റാണയ്ക്ക് ബന്ധമുണ്ട്. മുംബൈ ഭീകരാക്രമണം നടത്താൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യെ പിന്തുണച്ചതിന് ഹെഡ്‌ലിയേയും പാക്കിസ്ഥാനിലെ മറ്റുള്ളവരേയും സഹായിച്ചതായി ഇയാൾക്കെതിരെ ആരോപണമുണ്ട്.
2006 നും 2008 നും ഇടയിൽ റാണയുടെ ചിക്കാഗോയിലെ ഇമിഗ്രേഷൻ നിയമ കേന്ദ്രവും മുംബൈയിലെ ഒരു സാറ്റലൈറ്റ് ഓഫീസും ഭീകര പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി ഉപയോഗിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നിരുന്നാലും, ഹെഡ്‌ലിയുടെ ഭീകരവാദ ഗൂഢാലോചനയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും തന്റെ ബാല്യകാല സുഹൃത്തായ ഹെഡ്‌ലിയെ സഹായിക്കാനും മുംബൈയിൽ ഒരു ബിസിനസ് ഓഫീസ് സ്ഥാപിക്കാനും ശ്രമിക്കുകയായിരുന്നുവെന്നുമാണ് റാണ അവകാശവാദം.