തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രായോഗികമായ എല്ലാ സാഹചര്യങ്ങളിലും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഒരു നിയമവും ബാധകമല്ല എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാരരിൻ്റെ പ്രവര്‍ത്തനമെന്നും സംഘപരിവാര്‍ താല്‍പര്യം സംരക്ഷിക്കുന്നവരായാണ് സംസ്ഥാനത്തിന്റെ ഗവര്‍ണർമാർ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി.
ഇന്ത്യയുടെ കോശങ്ങളില്‍ വര്‍ഗ്ഗീയതയുടെ വിഷം ബിജെപി നിറച്ചിട്ടുണ്ട്. ഇത് തുടച്ച് മാറ്റണം. ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രായോഗികമായ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ്സുമായി പാര്‍ട്ടി സഹകരിക്കും. കോണ്‍ഗ്രസ് കൂടി പങ്കെടുക്കുന്ന സമരങ്ങളിലൂടെ മാത്രമെ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയൂ. ആ യാഥാര്‍ത്ഥ്യ ബോധ്യം ഞങ്ങള്‍ക്കുണ്ട്. സിപിഎം ഒറ്റയ്ക്ക് ബിജെപിയെ തോല്‍പ്പിക്കാമെന്ന് പ്രമേയം പാസാക്കിയിട്ട് വല്ല കാര്യവുമുണ്ടോ? അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിന്റെ ചിലവില്‍ മാത്രമല്ല ബിജെപി വളരുന്നത്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് നിര്‍ണായകമായ പങ്കുവഹിക്കാനുണ്ട്. അത് അവര്‍ കൂടി മനസ്സിലാക്കണം. കോണ്‍ഗ്രസുമായി എവിടെയെല്ലാം സഹകരിക്കാന്‍ കഴിയുമോ അവിടെയെല്ലാം സഹകരിക്കും. പ്രായോഗികമായി സഹകരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സഹകരണം ഉണ്ടാകില്ല. എസ്എന്‍ഡിപിക്കോ എന്‍എസ്എസ്സിനോ ബിജെപിയുമായി സഹകരിക്കുന്ന പാരമ്പര്യമല്ല ഉള്ളത്. കേരളത്തിന് മാത്രമായി ഒരു നയം രൂപീകരിക്കാന്‍ ആകില്ലെന്നും എം.എ. ബേബി വ്യക്തമാക്കി.