2008 ലെ മുംബൈ ഭീകരാക്രമണത്തിന് സഹായം നൽകിയതായി ആരോപിക്കപ്പെടുന്ന തഹാവൂർ റാണ (64) യെ വ്യാഴാഴ്ച ഡൽഹിയിൽ എത്തിച്ചു. അമേരിക്കയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് വൈകുന്നേരം 6.30 ന് ഇന്ത്യയിൽ എത്തിച്ചത്. എത്തിയ ഉടൻ തന്നെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ ) റാണയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു.
166 പേരുടെ മരണത്തിനിടയാക്കിയ 26/11ലെ മുംബൈ ഭീകരാക്രമണത്തിന് നീതി തേടിയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഒരു പ്രധാന നയതന്ത്രപരവും നിയമപരവുമായ വിജയമാണ് റാണയെ കൈമാറിയത്. പാലം ടെക്നിക്കൽ വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അദ്ദേഹത്തെ കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായി സ്ഥിരീകരിച്ചു.
വിമാനത്താവളത്തിൽ ബുള്ളറ്റ് പ്രൂഫ് വാഹനവ്യൂഹങ്ങളും സായുധ കമാൻഡോകളും നിലയുറപ്പിച്ചിരുന്നു. ഉടൻ എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോകും, അവിടെ അതീവ സുരക്ഷാ സെൽ ആണ് ഒരുക്കിയിട്ടുള്ളത്.
പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ റാണക്കെതിരെ ക്രിമിനൽ ഗൂഢാലോചന, ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യൽ, കൊലപാതകം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമുള്ള ലംഘനങ്ങൾ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.