ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക് ശനിയാഴ്ച മുതൽ 125% തീരുവ ചുമത്താനൊരുങ്ങി ചൈന. മുമ്പ് 84% തീരുവ ചുമത്തിയതാണ് ഇപ്പോൾ വീണ്ടും ഉയർത്തിയിരിക്കുന്നത്. ചൈനയ്ക്ക് മേല്‍ 145 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കൻ നടപടിക്ക് പിന്നാലെയാണ് ചൈനയും അതേ നാണയത്തിൽ തിരിച്ചടിക്കുന്നത്.
അമേരിക്കയുടെ പുതിയ താരിഫുകൾക്കെതിരെ ലോക വ്യാപാര സംഘടനയിൽ കേസ് ഫയൽ ചെയ്യാനാണ് ചൈനയുടെ നീക്കം. കൂടാതെ, അമേരിക്കയുടെ ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലിനെ ചെറുക്കുന്നതിൽ രാജ്യത്തിനൊപ്പം ചേരാൻ യൂറോപ്യൻ യൂണിയനോട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അഭ്യർത്ഥിച്ചതായി ചൈനീസ് മാധ്യമം സിൻഹുവ റിപ്പോർട്ട് ചെയ്തു.
യുഎസ് ഉൽപ്പന്നങ്ങൾക്ക് നേരത്തെ ചൈന 67 ശതമാനം തീരുവ ചുമത്തിയിരുന്നു, തുടർന്ന് അമേരിക്ക ചൈനയ്‌ക്കെതിരെ 104 ശതമാനം തീരുവ ചുമത്തി. ഇതിന് പ്രതികാര നടപടിയായി ചൈന ഇതിനകം 84 ശതമാനം തീരുവ ചുമത്തി. ഇതിന് പിന്നാലെ അമേരിക്ക ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. ഇതോടെ ചൈന തീരുവ 145 ശതമാനമാക്കി മറുപടി നൽകി.