ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം ബെല്‍ജിയത്തില്‍ അറസ്റ്റിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കം. ഇതിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐ, ഇ.ഡി ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. മെഹുല്‍ ചോക്‌സിയെ കൈമാറുന്നതിനായി ബെല്‍ജിയം സര്‍ക്കാരുമായുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനാണ്
പ്രധാനമായും ഉദ്യോഗസ്ഥരുടെ യാത്ര. ഇന്ത്യൻ അധികൃതരുടെ ആവശ്യപ്രകാരം ഏപ്രില്‍ 12-നാണ് ചോക്‌സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ച് ചോക്‌സി നിയമപരമായ തടസ്സങ്ങൾ സൃഷ്ടിക്കാനുള്ള സാദ്ധ്യതകൾ മുൻകൂട്ടിക്കണ്ട് കേസുകള്‍ സംബന്ധിച്ച് വിശദമായ രേഖകള്‍ സഹിതമാണ് ഉഗ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക് പോകുന്നത്. വിഷയം തന്ത്രപരമായി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇരു അന്വേഷണ ഏജന്‍സികളുടേയും മേധാവികള്‍ തമ്മിലുള്ള ചര്‍ച്ചകൾ പൂർത്തിയായി.
അറസ്റ്റിന് പിന്നാലെ ചോക്‌സിക്ക് ജാമ്യം ലഭ്യമാക്കുനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം ചോക്‌സിയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. കാന്‍സര്‍ ചികിത്സ നടത്തുകയാണെന്നും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളും ഉന്നയിച്ചാണ് ചോക്‌സി ജാമ്യത്തിനുള്ള ശ്രമങ്ങൾ നടത്തുന്നത്.
2018-ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്സിയെ പിടികൂടിയിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന ചോക്‌സി, ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തിൽ സ്ഥിരതാമസമായിരുന്നു.