കൊച്ചി: കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിൻ്റെ മുനമ്പം സന്ദര്‍ശനത്തിൽ ഒട്ടേറെ പ്രതീക്ഷകളായിരുന്നു സമരസമിതിക്കുണ്ടായിരുന്നത്. കേന്ദ്രമന്ത്രിയില്‍ നിന്ന് വലിയൊരു പ്രഖ്യാപനവും അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ലെന്ന് മുനമ്പം സമരസമിതി രക്ഷാധികാരി ഫാദര്‍ ആന്റണി സേവ്യർ വെളിപ്പെടുത്തി. വഖഫ് നിയമത്തിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനായി കുറച്ചുസമയം കൂടി അനുവദിക്കണമെന്നുമാണ് മന്ത്രി പറഞ്ഞതെന്ന് ഫാദര്‍ ആന്റണി സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു.
മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടും. എന്നാല്‍, അതിനായി കുറച്ചുകൂടി സമയം എടുക്കുമെന്നാണ് മുനമ്പത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയത്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് അതിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ചട്ടങ്ങള്‍ കൊണ്ടുവരുന്നതിനും സംസ്ഥാനത്തിന് നിര്‍ദ്ദേശം കൊടുക്കാനും കേന്ദ്രസർക്കാരിന് കഴിയുകയുളളൂ. ഈ സാഹചര്യത്തില്‍ മുനമ്പത്ത് പരിഹാരത്തിനായി കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് കേന്ദ്രമന്ത്രിയിൽ നിന്ന് വന്ന പ്രതികരണം. തുടര്‍ന്നാണ് തങ്ങളുന്നയിച്ച ആവശ്യങ്ങളിൽ നിരാശ അറിയിച്ച് സമരസമിതി രംഗത്തെത്തിയത്.
”എല്ലാ പാര്‍ട്ടിക്കാരും ഇവിടെ വരുകയും ഞങ്ങള്‍ക്ക് പിന്തുണ തരുകയും ചെയ്തു. എന്നാല്‍, ഞങ്ങളുടെ പ്രശ്‌നത്തിന് ഇതുവരെയും പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എല്ലാം നഷ്ടപ്പെട്ടവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോവുകയെ നിവൃത്തിയുള്ളൂ. ” – ഫാദര്‍ ആന്റണി സേവ്യർ പറഞ്ഞു.