കോഴിക്കോട്: വഖഫ് നിയമവും മുനമ്പവും തമ്മിൽ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു സമ്മതിച്ചതോടെ മുനമ്പം ഭൂമി വിഷയത്തിൽ കേന്ദ്രത്തിന്റെ കള്ളി വെളിച്ചത്തായെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുനമ്പം സമരസമിതിയെ അടക്കം ബിജെപി വഞ്ചിച്ചെന്നും, പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ മുൻ കൈ എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
വഖഫ് നിയമത്തിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനായി കുറച്ചുസമയം കൂടി അനുവദിക്കണമെന്നുമാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞതെന്ന് ഫാദര്‍ ആന്റണി സേവ്യർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടും. എന്നാല്‍, അതിനായി കുറച്ചുകൂടി സമയം എടുക്കുമെന്നാണ് മുനമ്പത്ത് സന്ദര്‍ശനം നടത്തിയ ശേഷം കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയത്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് അതിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ചട്ടങ്ങള്‍ കൊണ്ടുവരുന്നതിനും സംസ്ഥാനത്തിന് നിര്‍ദ്ദേശം കൊടുക്കാനും കേന്ദ്രസർക്കാരിന് കഴിയുകയുളളൂ. ഈ സാഹചര്യത്തില്‍ മുനമ്പത്ത് പരിഹാരത്തിനായി കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് കേന്ദ്രമന്ത്രിയിൽ നിന്ന് വന്ന പ്രതികരണം. തുടര്‍ന്നാണ് തങ്ങളുന്നയിച്ച ആവശ്യങ്ങളിൽ നിരാശ അറിയിച്ച് സമരസമിതി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. .
അതേ സമയം, വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത്. മുസ്ളിങ്ങൾക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞിരുന്നു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവർത്തിക്കില്ലെന്നും മന്ത്രി കിരണ്‍ റിജിജു വിശദമാക്കിയിരുന്നു. മുനമ്പത്തുകാർക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കുമെന്നും ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇതെന്നും റിജിജു വിശദമാക്കി.