കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടൻ ലഹരി ഉപയോഗിച്ചെന്ന നടി വിൻസി അലോഷ്യസിൻ്റെ
വെളിപ്പെടുത്തലിൽ വിവരങ്ങൾ തേടാൻ എക്സൈസ്. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയുള്ളൂ. കൊച്ചി എക്‌സൈസാണ് വിവരങ്ങൾ ശേഖരിയ്ക്കുക.
നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാവില്ല. വിൻസിയിൽ നിന്നും കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചാൽ മാത്രം കേസ് എടുക്കും. ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. നടൻ സിനിമാസെറ്റിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സിനിമ പൂർത്തിയാക്കിയത് സഹപ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമായിരുന്നെന്നും വിൻസി പറഞ്ഞിരുന്നു.
സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വ്യക്തമാക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. .
ഇതിനിടെ നടൻ ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി ഫിലിം ചേബറിൽ പരാതി നൽകിയതായാണ് റിപ്പോർട്ട് ‘
പരാതി നൽകാൻ വിൻസിക്ക് ഭയമായിരുന്നു. ഫിലിം ചേംബർ അംഗങ്ങൾ വേണ്ട പിന്തുണ നൽകിയാണ് പരാതി നൽകിയതെന്നും പറയുന്നു. നടനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട് പറഞ്ഞു.