ന്യൂഡൽഹി : സുപ്രീം കോടതിയുടെ സമീപകാല വിധിയെ വിമർശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ. എക്സിക്യൂട്ടീവ് അതിന്റെ ജോലി ചെയ്യുന്നില്ലെങ്കിൽ ജുഡീഷ്യറിക്ക് ഇടപെടാൻ എല്ലാ അവകാശവുമുണ്ടെന്ന് കപിൽ സിബൽ.
ഗവർണർമാർ റഫർ ചെയ്യുന്ന ബില്ലുകളിൽ രാഷ്ട്രപതിക്ക് തീരുമാനമെടുക്കാൻ മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയെ ധൻഖർ വിമർശിച്ചതാണ് കപിൽ സിബലിനെ ചൊടിപ്പിച്ചത്. രാഷ്ട്രപതി ഒരു “നാമമാത്രമായ തലവൻ” മാത്രമാണെന്ന് സിബൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
“എക്സിക്യൂട്ടീവ് അതിന്റെ ജോലി ചെയ്യുന്നില്ലെങ്കിൽ, ജുഡീഷ്യറി ഇടപെടണം. അത് ചെയ്യാനുള്ള അവകാശം അവരുടെതാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഈ രാജ്യത്തെ ജനാധിപത്യത്തിന് അടിസ്ഥാനപരമാണ്,” സിബൽ പറഞ്ഞു.
ഒരു രാജ്യസഭാ ചെയർപേഴ്‌സണും ഇത്തരം “രാഷ്ട്രീയ പ്രസ്താവനകൾ” നടത്തുന്നത് താൻ കണ്ടിട്ടില്ലെന്ന് സിബൽ ചൂണ്ടിക്കാണിച്ചു. ജഗ്ദീപ് ധൻഖറിന്റെ പ്രസ്താവന കണ്ടപ്പോൾ സങ്കടവും അത്ഭുതവും തോന്നിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്നത്തെ കാലത്ത് രാജ്യത്തുടനീളം ഏതെങ്കിലും സ്ഥാപനം വിശ്വസനീയമാണെങ്കിൽ അത് ജുഡീഷ്യറിയാണ്. രാഷ്ട്രപതി ഒരു നാമമാത്ര തലവൻ മാത്രമാണ്. മന്ത്രിസഭയുടെ അധികാരത്തിനും ഉപദേശത്തിനും അനുസരിച്ചാണ് രാഷ്ട്രപതി പ്രവർത്തിക്കുന്നത്. രാഷ്ട്രപതിക്ക് വ്യക്തിപരമായ അധികാരങ്ങളില്ല,” സിബൽ വ്യക്തമാക്കി.
നേരത്തെ ഗവർണർമാർ പരിഗണനയ്ക്കായി അയയ്ക്കുന്ന ബില്ലുകളിൽ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ നടപടിയെടുക്കണമെന്ന് രാഷ്ട്രപതിയോട് നിർദ്ദേശിച്ച സുപ്രീം കോടതി ഉത്തരവിനെ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ വിമർശിച്ചിരുന്നു . ഇത് ആശങ്കാജനകമായ ഒരു സംഭവവികാസമാണെന്ന് വിശേഷിപ്പിച്ച ധൻഖർ, ജഡ്ജിമാർ നിയമനിർമ്മാതാക്കളായും, എക്സിക്യൂട്ടീവായും, ഒരു “സൂപ്പർ പാർലമെന്റ്” ആയും പ്രവർത്തിക്കുന്ന ഒരു ജനാധിപത്യം ഇന്ത്യ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു.
ഭരണഘടനയുടെ 201-ാം വകുപ്പ് പ്രകാരം ഗവർണർ ഒരു ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചാൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഈയിടെയാണ് സുപ്രീം കോടതി വിധി വന്നത്. തമിഴ്‌നാട് ഗവർണർ സംസ്ഥാന ബില്ലുകൾ പിടിച്ചു വെയ്ക്കുന്നതിനേയും അനുമതി നിഷേധിക്കുന്നതിനെയും വിമർശിച്ച ഒരു വിധിയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. രാഷ്ട്രപതിക്ക് “പോക്കറ്റ് വീറ്റോ” ഇല്ലെന്നും സമയബന്ധിതമായി അനുമതി നൽകുകയോ നിരസിക്കുകയോ ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.