ന്യൂഡൽഹി : സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതി തുടർ നടപടികൾക്കായി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം. സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം നൽകിയതിൽ വഴിവിട്ട ഇടപെടൽ ഉണ്ടായെന്നാണ് പരാതിക്കാരൻ്റെ ആരോപണം. മുൻ പാട്ന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാറാണ്
പരാതിക്കാരൻ. നവംബറിൽ നൽകിയ പരാതിയിലാണ് നടപടി.
2016 മെയ് 13-നായിരുന്നു ഡി വൈ ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. അതിനുമുമ്പ് രണ്ട് വർഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് വരെ ബോംബൈ ഹൈക്കോടതിയിൽ ആയിരുന്നു സേവനം. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.