കോന്നി : കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂണ് വീണ് നാലു വയസുകാരൻ മരിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഷൻ. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ സ്ഥലം മാറ്റും. സുരക്ഷ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ കടുത്ത അനാസ്ഥയാണ് കോൺക്രീറ്റ് തൂണ് വീണ് കുട്ടി മരിക്കാൻ കാരണമായതെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി.
അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിറാം ആണ് കോൺക്രീറ്റ് തൂൺ ദേഹത്തേക്ക് വീണ് ശനിയാഴ്ച മരണപ്പെട്ടത്. കുട്ടി കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂൺ ഇളകി തലയിൽ വീഴുകയായിരുന്നു. നാലടിയോളം ഉയരമുള്ള തൂണാണ് വീണത്. കുട്ടിയെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആനത്താവള സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന തൂണുകളിലൊന്നാണ് അപകടമുണ്ടാക്കിയത്. ഈ തൂൺ നന്നായി ഉറപ്പിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ ആനക്കൂട് താൽക്കാലികമായി അടച്ചിരുന്നു.
പിന്നാലെ സംഭവത്തിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ റിപ്പോർട്ട് തേടി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു.