ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. കാശ്മീരിലെ സൗന്ദര്യം ആസ്വദിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നും കുടുംബസമേതം എത്തിയവർക്ക് നേരെയാണ് ഭീകരവാദികൾ നിറയൊഴിച്ചത്. കശ്മീരിലെ പഹല്‍ഗാം പട്ടണത്തിനടുത്തുള്ള പ്രശസ്തമായ പുല്‍മേട്ടിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഭീകരരുടെ ആക്രമണം നടന്നത്. 28 I പേർക്ക് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതായാണ് ആദ്യവിവരം. മരണസംഖ്യ സംബന്ധിച്ച് അന്തിമ സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും മരണ സംഖ്യ 2019-ല്‍ പുല്‍വാമയിലെ സംഭവത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
റിസോര്‍ട്ട് പട്ടണമെന്ന് അറിയപ്പെടുന്ന പഹല്‍ഗാമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരനിലാണ് ആക്രണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍ വനങ്ങളും പര്‍വ്വതങ്ങളും നിറഞ്ഞ വിശാലമായ ഒരു പുല്‍മേടാണിവിടം. രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാണിത്. മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിക്കപ്പെടുന്ന ഈ പുല്‍മേട്ടിലേക്ക് കടന്നുവന്ന ആയുധധാരികളായ ഭീകരര്‍, ഭക്ഷണശാലകള്‍ക്ക് ചുറ്റും കൂടിനിന്നവരും കുതിര സവാരി നടത്തുകയായിരുന്നവരുമടക്കമുള്ള വിനോദസഞ്ചാരികള് നേരെ വെടിയുതിര്‍ത്തെന്ന് ഉദ്യോഗസ്ഥരും ദൃക്സാക്ഷികളും പറഞ്ഞു. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൗദി അറേബ്യന്‍ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവരങ്ങള്‍ ധരിപ്പിക്കുകയും, തുടര്‍ന്ന് സുരക്ഷാ ഏജന്‍സി ഏജൻസികളുമായി അടിയന്തര അവലോകന യോഗം ചേരുന്നതിനായി ശ്രീനഗറിലെത്തുകയും ചെയ്തു. ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു. തന്റെയും മകന്റെയും കണ്‍മുന്നില്‍ വെച്ചാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ആക്രമണത്തിന്റെ ഇരയായ കര്‍ണാടക സ്വദേശി മഞ്ജുനാഥ് റാവുവിന്റെ ഭാര്യ പല്ലവി പറഞ്ഞു. തന്നെ കൊല്ലില്ലെന്നും പോയി മോദിയോട് പറയൂവെന്ന് ഭീകരര്‍ പറഞ്ഞതായും പല്ലവി പറയുന്നു.