ഇടുക്കി : ലഹരിക്കേസിലും പിന്നാലെ പുലിപ്പല്ല് കേസിലും അറസ്റ്റിലായ പ്രശസ്ത റാപ്പർ വേടൻ വിവാദങ്ങളെ മാറ്റിവെച്ച് മനസ്സുതുറന്ന് ഇന്ന് ഇടുക്കിയിൽ പാടും. വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടക്കുന്ന സർക്കാർ വാർഷികാഘോഷത്തിലാണ് വേടൻ്റെ സംഗീത പരിപാടി വീണ്ടും അരങ്ങേറുന്നത്. പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിലാണ് വേടൻ പാടുന്നത്.
നേരത്തെ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഈ പരിപാടിയിൽ നിന്നും വേടനെ മാറ്റിയിരുന്നു ഉദ്ഘാടന ദിവസമായ ഏപ്രിൽ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നാലെ 28-ാം തീയ്യതി കഞ്ചാവ് കേസിൽ വേടൻ അറസ്റ്റിലായതോടെ ആ പരിപാടി റദ്ദാക്കി. കഞ്ചാവ് കേസിൽ അറസ്റ്റിലായ വേടനെ പുലിപ്പല്ലു കൊണ്ടുള്ള ലോക്കറ്റുള്ള മാല ഉപയോഗിച്ചതിൻ്റെ പേരിൽ വനംവകുപ്പും അറസ്റ്റ് ചെയ്തിരുന്നു. ‘ ഈ കേസുകളിലെല്ലാം ജാമ്യം ലഭിച്ചതിന് പിന്നാലെ സിപിഐഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
തുടർന്നാണ് ഇടുക്കിയിൽ വേടന് വേദിയൊരുങ്ങിയത്.
വേടന്റെ പരിപാടിക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുകിയിട്ടുള്ളത്. 8000 പേർക്ക് മാത്രമാണ് പ്രവേശനമെന്ന് ഇടുക്കി എസ്പി അറിയിച്ചു. അനിയന്ത്രിതമായി ആളുകൾ എത്തിയാൽ റോഡ് ബ്ലോക്ക് ചെയ്യും. സുരക്ഷയ്ക്കായി ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ 200 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.
മൂന്ന് ഡിവൈഎസ്പി മാർക്കും 8 സിഐ മാർക്കും സുരക്ഷാ ചുമതല നൽകുമെന്നും ഇടുക്കി എസ്പി അറിയിച്ചു. വേടന് ഒപ്പം സർക്കാരും പൊതുജനങ്ങളും ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. ഇടുക്കിയിലെ പരിപാടിയോടുകൂടി വേടന് പുതിയ മുഖം ലഭിക്കും. തെറ്റ് ഏറ്റ് പറയാനുള്ള മനസ്സാണ് വേടനെ വ്യത്യസ്തനാക്കിയത്. ആരും പൂർണ്ണനല്ല. വേടൻ തിരുത്താൻ തയ്യാറായത് മാതൃകയെന്നും മന്ത്രി അറിയിച്ചു.