ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവിനൊപ്പം മൂന്നുമാസം മുന്‍പ് കേരളത്തിലെത്തിയ അസം സ്വദേശിയായ പതിനേഴുകാരിയെ നഗരത്തിലെ വാടകവീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് പെണ്‍വാണിഭകേന്ദ്രം നടത്തിയ കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസില്‍ അഞ്ചോളം പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ രണ്ടുപേര്‍ ഒഡീഷയിലേക്ക് കടന്നുവെന്നാണ് വിവരം.
15,000 രൂപ മാസശമ്പളത്തില്‍ ജോലി തരപ്പെടുത്തിത്തരാമെന്നായിരുന്നു യുവാവിൻ്റെ വാഗ്ദാനം. കോഴിക്കോട് നഗരമദ്ധ്യത്തില്‍ റെയില്‍വെ സ്റ്റേഷനുസമീപത്തുള്ള ഒരു കെട്ടിടത്തിലാണ് പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നത്. സ്ഥിരമായി മുറി പൂട്ടിയിട്ടാണ് പ്രതി പുറത്ത് പോയിരുന്നത്. ഒരു ദിവസം ഇയാള്‍ ഫോണ്‍ സംസാരത്തില്‍ മുഴുകി വാതില്‍ പൂട്ടാതെ ടെറസിലേക്ക് നടന്നുപോയ തക്കം നോക്കിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്നതിനിടയില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മുറിയില്‍നിന്ന് രക്ഷപ്പെട്ട ഉടന്‍ മുന്നില്‍ക്കണ്ട ഒരു ഓട്ടോറിക്ഷയില്‍ക്കയറി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടി പോലീസിനെ വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു
Date: