ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയിസ് മിസൈലിനെ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഏറെ ചർച്ചാവിഷയമാക്കിയിരിക്കുന്നു. ബ്രഹ്മോസിനായി താൽപര്യം പ്രകടിപ്പിച്ച് കൂടുതൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിലവിൽ ബ്രഹ്മോസ് വാങ്ങുന്നതിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള ഏകരാജ്യം ഫിലിപ്പീൻസ് മാത്രമായിരുന്നു.
പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ തദ്ദേശീയ യുദ്ധോപകരണങ്ങളുടെ ശക്തി തെളിയിക്കാൻ അവസരമായതായാണ് പൊതുവെ വിലയിരുത്തൽ. ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയും ഈ വഴിക്ക് തിരിഞ്ഞതോടെ ബ്രഹ്മോസിന് വേണ്ടി ആവശ്യക്കാരുടെ വമ്പൻ നിരയാണ് രംഗത്തെത്തിയിട്ടുള്ളതെന്നാണ് ന്യൂസ് 18 റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സിംഗപ്പൂർ, മലേഷ്യ, ബ്രസീൽ, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലാൻഡ്, ബ്രൂണൈ, ചിലി, അർജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, ദക്ഷിണാഫ്രിക്ക, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനിടെ ഇന്ത്യയെ സമീപിച്ചതായാണ് വാർത്ത.
നേരത്തെ, ഇന്ത്യയുമായി ബ്രഹ്മോസ് ക്രൂയിസ് മിസൈലിന് വേണ്ടി കരാർ ഒപ്പിട്ട ഏക രാജ്യം ഫിലിപ്പീൻസ് മാത്രമായിരുന്നു. 2022 ൽ ഒപ്പിട്ട 375 മില്യണ്‍ ഡോളറിന്റെ കരാറനുസരിച്ച് 2024 ഏപ്രിലിലാണ് ആദ്യഘട്ട മിസൈലുകൾ ഫിലിപ്പീന്‍സ് നാവികസേനയായ ഫിലീപ്പീന്‍സ് മറൈന്‍ കോര്‍പ്‌സിന് കൈമാറിയത്.
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ വാർഷിക ആയുധ വിൽപ്പന മികച്ച 25 കയറ്റുമതിക്കാരിൽ ഇടം നേടാൻ പോലും പര്യാപ്തമായിരുന്നില്ല. എന്നാൽ, 2024 – 25 ആകുമ്പോഴേക്കും രാജ്യത്തിന്റെ വാർഷിക പ്രതിരോധ കയറ്റുമതി 1.5 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 5 ബില്യൺ യുഎസ് ഡോളറായി ഉയർത്താൻ പദ്ധതിയിടുന്നതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞതും ഈ വേളയിൽ ശ്രദ്ധേയം.
2014 ൽ ആരംഭിച്ച ‘ആക്ട് ഈസ്റ്റ്’ നയത്തിന് കീഴിൽ, തെക്കുകിഴക്കൻ ഏഷ്യയിലെ തന്ത്രപരമായ ഒരു പങ്കാളിയാണെന്ന് സ്വയം വിലയിരുത്തി തുടങ്ങിയിരുന്ന ഇന്ത്യക്ക് പ്രതിരോധ വിൽപ്പനയിലെ വർദ്ധനവ് മേഖലയിലെ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമായ ഒരു മാർഗ്ഗമാകും.