കൊട്ടാരക്കര : പഹല്‍ഗാം ആക്രമണത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിനെതിരെ വിമർശിച്ച് വീഡിയോ പുറത്തുവിട്ട അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയുടെ പരാതിയിലാണ് കേസ്. പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് എഫ്‌ഐആര്‍. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ BNS 152 ആണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാര്‍ ഇന്ത്യ – പാക് വെടി നിർത്തൽ വിഷയം ഉയര്‍ത്തി ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്.
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും സൈന്യം പിടികൂടിയില്ലെന്നും ഇന്ത്യ ബലൂചിസ്ഥാന് ആയുധങ്ങള്‍ നല്‍കി പാക്കിസ്ഥാനില്‍ സംഘര്‍ഷം സൃഷ്ടിച്ചെന്നുമാണ് അഖില്‍ മാരാരുടെ പ്രതികരണം. സാധാരണക്കാരായ പാക്കിസ്ഥാനികളെ കൊലചെയ്തുവെന്നും മറ്റൊരു കരുത്തരായ രാജ്യത്തിന്റെ അടിമകളായി ആത്മാഭിമാനം ഇല്ലാത്തവരായാണ് നമ്മുടെ ഭരണാധികാരികളും സേനയും നിലകൊള്ളുന്നതെന്നും വിഡിയോയില്‍ പറയുന്നു. വിവാദമായതോടെ വീഡിയോ പിന്നീട് പിൻവലിച്ചു.