ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താനുള്ള നീക്കം സജീവമാക്കി ഇന്ത്യ. ഇതിനായി ഇന്ത്യ ഐക്യരാഷ്ട്ര സഭയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചു. കഴിഞ്ഞ ദിവസം യുഎന്‍ സുരക്ഷാ സമിതി ചേര്‍ന്നപ്പോള്‍ ടിആര്‍എഫിന്റെ പേര് പറയാതിരിക്കാന്‍ പാക്കിസ്ഥാനും ചൈനയും ശ്രമിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട, ടിആര്‍എഫ് എന്ന സംഘടനയുടെ പേര് പറയാതെയാണ് അന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കിയത്. അതിനു ശേഷമാണ് ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ നീക്കം ആരംഭിച്ചത്.
പാക്കിസ്ഥാന്‍ അനുകൂല പ്രചരണം നടത്തുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി ശക്തമാക്കി. തുര്‍ക്കി, ചൈനീസ് പത്രമാധ്യമ അക്കൗണ്ടുകളുടെ ഉള്ളടക്കം പരിശോധിച്ചു വരികയാണ്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന പാക്കിസ്ഥാന്റെ കത്തില്‍ ഇന്ത്യ നിലപാട് അറിയിച്ചേക്കും.
പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ഇന്ത്യൻ നയം. ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്താന്‍ ഇന്ന് പ്രതിരോധ മന്ത്രി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നതാണ്. ഔദ്യോഗിക തിരക്കുകള്‍ കാരണം സന്ദര്‍ശനം മാറ്റിവച്ചതായാണ് ലഭ്യമായ വിവരം
.