ആലപ്പുഴ : കോളറ സ്ഥിരീകരിച്ച് ചികിത്സയില്‍ ആയിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി.ജി (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കോളറ മരണമാണിത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയും നേരത്തെ കോളറ ബാധിച്ച് മരിച്ചിരുന്നു.
വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് രഘുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. . സംശയം തോന്നി ‘ രക്തം പരിശോധിച്ചതോടെയാണ് കോളറ സ്ഥിരീകരിച്ചത്.
കോളറ തടയാം
ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് കോളറ. വെള്ളത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം ബാധിക്കുക. കടുത്ത വയറിളക്കം, ഛർദി, നിർജലീകരണം എന്നിവമൂലം സ്ഥിതി പെട്ടെന്നു മോശമാകാം.
ശരീരഭാരത്തിന്റെ പത്തു ശതമാനമോ അതിൽക്കൂടുതലോ കുറയുന്നത് ഗുരുതര നിർജലീകരണത്തിന്റെ ലക്ഷണമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, കുടിക്കാൻ ശുദ്ധജലം മാത്രം ഉപയോഗിക്കുക, പല്ലുതേക്കാൻപോലും നല്ലവെള്ളം ഉപയോഗിക്കുക, പൂർണമായും വേവിച്ചതും ചൂടുള്ളതുമായ ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് പ്രതിരോധമാർഗങ്ങൾ. രോഗിയുടെ മലവിസർജത്തിലൂടെ ബാക്ടീരിയ പുറത്തുവരും. ഇതു വെള്ളത്തിൽ കലർന്നാൽ പകർച്ചയ്ക്ക് ഇടയാക്കും.