കാമ്ര : ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഉടലെടുത്ത ഇന്ത്യ – പാക് സൈനിക സംഘർഷം വെടിനിർത്തലിന് വഴിമാറിയെങ്കിലും, അതിർത്തിയിൽ ആശങ്കകൾ നിഴലിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സന്നദ്ധത പ്രകടിപ്പിച്ചു.
പാക്കിസ്ഥാനിലെ പഞ്ചാബ് കാമ്ര വ്യോമതാവളം സന്ദർശിച്ചപ്പോൾ, തന്റെ രാജ്യം “സമാധാനത്തിനായി ഇന്ത്യയുമായി ചർച്ച നടത്താൻ തയ്യാറാണ്” എന്ന് ഷെരീഫ് പറഞ്ഞു. എന്നാൽ, “സമാധാനത്തിനുള്ള വ്യവസ്ഥകളിൽ” കശ്മീർ പ്രശ്നം പരിഹരിക്കുന്നതും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം അടിവരയിട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായുള്ള സമീപകാല സൈനിക ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുമായും സൈനികരുമായും സംവദിക്കുന്നതിനിടെയാണ് ഈ പരാമർശം. അതേസമയം, ലഡാക്ക് ഉൾപ്പെടുന്ന ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് ഇന്ത്യ സ്ഥിരമായിആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന വസ്തുതയാണ്.
ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു എന്നിവർ ഷെഹ്ബാസിനൊപ്പം വ്യോമതാവളത്തിൽ പങ്കെടുത്തു. വെടിനിർത്തൽ ധാരണയും ‘വിശ്വാസം വളർത്തുന്ന നടപടികളും’ തുടരാനും ജാഗ്രത കുറയ്ക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഷെരീഫിന്റെ പരാമർശം.