ബംഗളൂരൂ : ബംഗളൂരുവിൽ ഒരു രാത്രി മുഴുവൻ പെയ്തിറങ്ങിയത് അതിശക്തമായ മഴ. റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലമർന്നു. വെള്ളമുയർന്നതിനെ തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വാഹനഗതാഗതം നിലച്ചു. ചില ഭാഗങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഒറ്റപ്പെട്ടയിടങ്ങളിൽ വീടുകളിലും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി ആറ് മണിക്കൂറിലധികമാണ് ബെംഗളൂരുവിൽ മഴ പെയ്ത്തുണ്ടായത്. കർണാടക സംസ്ഥാന ദുരന്തനിവാരണ സെല്ലിന്റെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കെങ്കേരിയിലാണ്, 132 മില്ലിമീറ്റർ.
ബെംഗളൂരുവിന്റെ വടക്കൻ ഭാഗത്തുള്ള വഡേരഹള്ളിയിൽ 131.5 മില്ലിമീറ്റർ മഴ പെയ്തു. പല പ്രദേശങ്ങളിലും രാത്രിയിൽ 100 മില്ലിമീറ്റർ മഴ പെയ്തു.
തിങ്കളാഴ്ച രാവിലെ 8.30 ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കിയ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരു നഗരത്തിൽ പെയ്ത ശരാശരി മഴ 105.5 മില്ലിമീറ്ററാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നഗരത്തിന് കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.