ന്യൂഡൽഹി : പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ മുന്നിൽ നിന്ന് നയിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരെ മോശം പരാമർശം നടത്തിയതിൻ്റെ പേരിൽ കോടതികയറിയ’ മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി.
ക്ഷമാപണം ആത്മാർത്ഥതയില്ലാത്ത “മുതലക്കണ്ണീർ” ആണെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ “തികച്ചും ചിന്താശൂന്യമായിരുന്നു” എന്നും കോടതി ചൂണ്ടിക്കാട്ടി
“നിങ്ങൾ നടത്തിയ മോശം പരാമർശങ്ങൾ, തികച്ചും ചിന്താശൂന്യമായിരുന്നു. ആത്മാർത്ഥമായ ഒരു ശ്രമം നടത്തുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞത് എന്താണ്? ഞങ്ങൾക്ക് നിങ്ങളുടെ ക്ഷമാപണം ആവശ്യമില്ല. നിയമപ്രകാരം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം,” ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
” നിങ്ങൾ ഒരു പൊതുപ്രവർത്തകനാണ്, പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ്. നിങ്ങൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. നിങ്ങൾ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതിന്റെ വക്കിലായിരുന്നു. നിങ്ങൾ വൃത്തികെട്ട ഭാഷ ഉപയോഗിക്കാൻ പോകുകയായിരുന്നു, നിങ്ങൾക്ക് നല്ല ഒരു വാക്ക് പോലും കണ്ടെത്താൻ കഴിഞ്ഞില്ല.” – ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടിശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് മന്ത്രി ഷായെ രൂക്ഷമായി വിമർശിച്ചു.