തിരുവനന്തപുരം : റവന്യുവകുപ്പ് തയ്യാറാക്കിയ ഭൂപതിവ് ചട്ടഭേദഗതിക്ക് അംഗീകാരം നൽകാൻ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പതിച്ച് നൽകിയ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ക്രമവൽക്കരിച്ച് നൽകുന്നതിനാണ് ചട്ടം. പട്ടയത്തിന് വിരുദ്ധമായി നിർമ്മിച്ച വാണിജ്യ ആവശ്യങ്ങൾക്കുളള കെട്ടിടങ്ങൾക്ക് പിഴ ഈടാക്കും.
ഒരു വർഷം മുൻപാണ് ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ നിയമം പാസാക്കിയത്. എന്നാൽ ഒരു വർഷം കഴിയുമ്പോഴും ചട്ടഭേദഗതി പ്രാബല്യത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ നിയമത്തിന്റെ ആനുകൂല്യം ജനങ്ങൾ ലഭിക്കാത്ത സാഹചര്യമായിരുന്നു. റവന്യു വകുപ്പ് തയ്യാറാക്കിയ ചട്ടം വിവിധ ചർച്ചകൾക്ക് ശേഷമാണ് ഇപ്പോൾ അന്തിമരൂപമായി 23ന് നടക്കുന്ന യോഗത്തിൽ അംഗീകാരം നേടാനിരിക്കുന്നത്. നിയമവകുപ്പ് അംഗീകരിച്ച ചട്ടത്തിന് മുന്നിലുളള പ്രധാന തടസം 1993ലെ ചട്ടമാണ്.1977ന് മുൻപ് മലയോര മേഖലയിൽ കുടിയേറിവർക്ക് വനഭൂമി പതിച്ച് നൽകുന്നതിന് ഉണ്ടാക്കിയ ചട്ടമാണിത്.