കൊച്ചി: എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരിയെ ലൈംഗിക പീഡിപ്പിച്ചത് ബന്ധു തന്നെയെന്ന് തെളിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്നും പോലീസ് പറയുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ലഭിച്ച വിവരങ്ങളാണ് നിർണ്ണായകമായത്. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാവിലെ മുതൽ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കുട്ടിയുടെ അച്ഛൻ്റെ ബന്ധുകൂടിയായ പ്രതിയെ രാത്രി തന്നെ പുത്തൻ കുരിശ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോക്സോ, ബാലനീതി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കൊല്ലപ്പെടും മുൻപ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ കണ്ട ചില പാടുകൾ ആ വഴിക്കുള്ള സൂചനകളും നൽകി.
പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം ചുമത്തി അമ്മയ്ക്കെതിരെ ചെങ്ങമനാട് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.