ജയ്പുര്‍: ഐപിഎൽ ക്വാളിഫയറിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള പഞ്ചാബിൻ്റെ മോഹങ്ങൾക്ക് തടയിട്ട് ഡൽഹി. ആറുവിക്കറ്റിന് പഞ്ചാബിനെ തകർത്ത് ജയത്തോടെ ഡൽഹി അവസാന മത്സരം പൂർത്തിയാക്കി. പഞ്ചാബ് ഉയർത്തിയ 207 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. 44 റൺസെടുത്ത കരുൺ നായരും പുറത്താകാതെ അർദ്ധ സെഞ്ചുറി (58) നേടിയ സമീർ റിസ്വിയുമാണ് ടീമിൻ്റെ വിജയത്തിൽ കരുത്തായത്.
പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. കെ.എല്‍. രാഹുലും ഫാഫ് ഡുപ്ലെസിയും ചേര്‍ന്ന് പവര്‍ പ്ലേയിൽ ടീമിനെ അമ്പത് കടത്തി. രാഹുലും(35) ഡു പ്ലെസിസും(23) പുറത്തായതിന് ശേഷം കരുണ്‍ നായരും സെദിഖുള്ള അത്താളും(22) സ്‌കോറുയര്‍ത്തി. സെദിഖുള്ള പുറത്തായപ്പോൾ എത്തിയ സമീര്‍ റിസ്വിയുമായി ചേർന്ന് കരുൺ നായർ ടീം സ്കോർ 150 കടത്തി. കരുണ്‍ പുറത്തായപ്പോൾ ടീം പ്രതിരോധത്തിലായെന്ന് തോന്നിപ്പിച്ചെങ്കിലും ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ കൂട്ടുപിടിച്ച് സമീര്‍ റിസ്വി ടീമിനെ വിജയത്തിലെത്തിച്ചു. 19.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യത്തിലെത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 206 റണ്‍സ് എടുത്തു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് ടീമിനെ അമ്പത് കടത്തി. പ്രഭ്‌സിമ്രാന്‍ സിങ് 18 പന്തില്‍ നിന്ന് 28 റണ്‍സും ഇംഗ്ലിസ് 12 പന്തില്‍ നിന്ന് 32 റണ്‍സുമെടുത്തു. നായകന്‍ ശ്രേയസ്സ് അയ്യർ 34 പന്തിൽ നിന്ന് 53 റൺസെടുത്തു.