കൊച്ചി: നിലമ്പൂരില്‍ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാല്‍ 24 മണിക്കൂറിനകം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറുണ്ട്. അതിന് യാതൊരുവിധത്തിലുള്ള കാലതാമസവും ഉണ്ടാകില്ല. ഇന്നു ഞായറാഴ്ചയായതിന്റെ പ്രശ്‌നം മാത്രമേയുള്ളൂ. സാധാരണ ഞായറാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം പ്രതീക്ഷിക്കാറില്ലല്ലോയെന്ന് വിഡി സതീശന്‍ പറഞ്ഞു.
എന്തായാലും സ്ഥാനാര്‍ത്ഥി വൈകില്ല. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് ഒരു പ്രൊസീജിയര്‍ ഉണ്ട്. എല്ലാ നേതാക്കളുമായും ബന്ധപ്പെടണം. താനും കെപിസിസി പ്രസിഡന്റും നേതാക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ ഒരു ധാരണയായിക്കഴിഞ്ഞാല്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ ഞങ്ങളുടെ ശുപാര്‍ശ അറിയിക്കും. സ്ഥാനാര്‍ത്ഥി സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് പ്രസിഡന്റാണ് പറയുക വിഡി സതീശന്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് 10 മാസം മുമ്പ് നടക്കുന്ന തെരഞ്ഞെടുപ്പാണ്. ഉജ്ജ്വലമായ വിജയം യുഡിഎഫ് നേടും. കഴിഞ്ഞ തവണ യുഡിഎഫിന്റെ കൈയില്‍നിന്നും നഷ്ടപ്പെട്ട സീറ്റാണ് നിലമ്പൂര്‍ എന്നത് ബോധ്യമുണ്ട്. വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ ആ സീറ്റ് തിരിച്ചുപിടിക്കും എന്ന ആത്മവിശ്വാസമുണ്ടെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. അന്‍വര്‍ യുഡിഎഫുമായി പൂര്‍ണ്ണമായി സഹകരിക്കും. യുഡിഎഫിന്റെ കൂടെ അന്‍വര്‍ ഉണ്ടാകും. യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിയേയും പിന്തുണയ്ക്കുമെന്ന് അന്‍വര്‍ നേരിട്ട് തന്നെ അറിയിച്ചിട്ടുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ മുഴുവന്‍ പ്രതീകമായി നിലമ്പൂരിലെ ജനങ്ങള്‍ നില്‍ക്കും. അവരുടെ മുന്നില്‍, ഈ സര്‍ക്കാരിനെ ജനങ്ങളുടെ മനസ്സാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുമെന്ന് വിഡി സതീശന്‍ പറഞ്ഞു. പാലക്കാട്ടെ ഗതികേട് നിലമ്പൂരില്‍ സിപിഎമ്മിന് ഉണ്ടാകുമോയെന്ന് അറിയില്ല. അവരുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് വിട്ടു കൊടുക്കുന്നു. കോണ്‍ഗ്രസിന് പിന്നാലെ മാത്രം നടക്കാതെ, സിപിഎമ്മിൻ്റേയും ബിജെപിയുടേയും സ്ഥാനാര്‍ത്ഥി ആരാണെന്ന് അന്വേഷിക്കൂ എന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.