കൊല്ലം : കൊച്ചിയില്‍ അപകടത്തിൽപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന കണ്ടയ്‌നറുകളില്‍ പലതും കൊല്ലം തീരത്തടിഞ്ഞു. മൂന്നെണ്ണം കൊല്ലം നീണ്ടകര ഭാഗത്തും രണ്ടെണ്ണം ചവറ പരിമണത്ത് തീരത്തുമെത്തി. നീണ്ടകര ശക്തികുളങ്ങര മദാമ്മതോപ്പിൽ ഒരു കണ്ടെയ്നറും അടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്താണ് മറ്റൊരു കണ്ടെയ്നർ കണ്ടത്. കണ്ടെയ്‌നറുകൾ മിക്കതും കാലിയാണ്. കോസ്റ്റൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തുണ്ട്. പരിശോധനകൾക്കായി വിദഗ്ദർ പ്രദേശത്തേക്ക് എത്തുന്നത്.
രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം തീരത്ത് കണ്ടെയ്നര്‍ കണ്ടത്. ഉടന്‍ അധികൃതരെ വിവരം അറിയിച്ചു. കളക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിർദ്ദേശമുണ്ട്. പരിശോധനകൾ നടത്തിയ ശേഷമാകും കണ്ടെയ്നർ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുക. ഇന്ന് 12 മണിക്ക് മുൻപ് കണ്ടെയ്നർ നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള സംവിധാനങ്ങൾ സ്ഥലത്തേക്ക് എത്തിക്കും. എന്നാൽ കണ്ടെയ്നർ എവിടേക്കാണ് മാറ്റുക എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
ഉച്ചയ്ക്ക് മുൻപ് കണ്ടെയ്നറുകൾ നീക്കം ചെയ്യുമെന്നാണ് അറിയുന്നത്. 13 കണ്ടെയ്നറുകളിൽ കാത്സ്യം കാർബൈഡ് ഉൾപ്പടെ അപകടകരമായ ചരക്കുകളാണെന്ന് വിവരം പുറത്തുവന്നിരുന്നു. എംഎസ്‌സി എൽസ 3യിൽ ആകെയുണ്ടായിരുന്നത് 643 കണ്ടെയ്‌നറുകൾ. ഇതിൽ 73 എണ്ണം കാലിയായിരുന്നുവെന്നാണ് വിവരം. ബാക്കി എന്തൊക്കെയാണുള്ളതെന്ന വിവരം പുറത്തുവന്നിട്ടില്ല. കസ്റ്റംസ് നിയമമനുസരിച്ച് ഈ കണ്ടെയ്നറുകള്‍ ഒഴുകി കേരളതീരം തൊട്ടാല്‍ കസ്റ്റംസിനാണ് പിന്നെ പൂര്‍ണ്ണ ഉത്തരവാദിത്വമെന്നും പറയുന്നു.