കൊച്ചി : മാനേജരെ മർദ്ദിച്ച കേസിൽ മുന്‍കൂര്‍
ജാമ്യാപേക്ഷയുമായി നടൻ ഉണ്ണി മുകുന്ദന്‍ കോടതിയില്‍. തനിക്കെതിരെയുള്ള പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ പറയുന്നത്. ഹർജി എറണാകുളം സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് കേസിൽ ഉണ്ണി മുകുന്ദനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.
മുൻ മാനേജായ വിപിൻ കുമാറിൻ്റെ കരണത്ത് ഉണ്ണി മുകുന്ദൻ അടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. നരിവേട്ട സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാലാണ് തന്നെ മർദിച്ചതെന്നാണ് മാനേജറുടെ പരാതിയിൽ മാനേജരുടെ ആരോപണം. കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ചായിരുന്നു മർദ്ദനം.
തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിലേക്ക് ഇറങ്ങിവരാന്‍ പറഞ്ഞാണ് മര്‍ദ്ദിച്ചതെന്നും വിപിന്‍കുമാര്‍ പറഞ്ഞു.
തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടായി തീര്‍ക്കുകയാണെന്നും വിപിന്‍കുമാര്‍ പറഞ്ഞു . താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിന്‍ പറയുന്നു. നരിവേട്ടയെ പ്രശംസിച്ചതാണ് മർദ്ദനത്തിന് കാരണം. ഇന്‍ഫോപാര്‍ക്ക് പൊലീസിനാണ് പരാതി നല്‍കിയത്. സിനിമ സംഘടനയായ ഫെഫ്കയിലും, അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റിലും വിപിൻ കുമാർ പരാതി നൽകിയിട്ടുണ്ട്.