ബംഗളൂരൂ : ബംഗളൂരുവിൽ ബുധനാഴ്ച ആർസിബി വിജയാഘോഷ പരിപാടിക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലും പെട്ട് 11പേർ മരിച്ച സംഭവത്തിൽ കടുത്ത നടപടികളുമായി ബെംഗളൂരു പോലീസ്. ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ആർസിബിയുടെ മാർക്കറ്റിംഗ്, റവന്യൂ മേധാവിയായ സോസാലെയെ മുംബൈയിലേക്ക് പോകുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
വിജയാഘോഷങ്ങളുടെ സംഘാടകരായ ഡിഎൻഎ എന്റർടൈൻമെന്റ് നെറ്റ്‌വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു കിരൺ, സുമന്ത്, സുനിൽ മാത്യു എന്നീ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ നടന്നുവരികയായിരുന്നു. ആർസിബി, ഇവന്റ് ഓർഗനൈസേഷൻ കമ്പനി, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) എന്നിവരാണ് നിലവിൽ പ്രതികൾ.
അതേസമയം, കെഎസ്‌സിഎ സെക്രട്ടറിയും ട്രഷററും ഒളിവിലാണെന്ന് പറയപ്പെടുന്നു. പോലീസ് അവരുടെ വീട്ടിലെത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. വിജയാഘോഷ പരിപാടിയെക്കുറിച്ച് ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് ആർസിബി മാനേജ്‌മെന്റ് പോലീസുമായി കൂടിയാലോചിച്ചില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. പത്ത് ലക്ഷത്തിലധികം പേർ ഈ ട്വീറ്റ് കണ്ടു. വിജയാഘോഷത്തിന് അനുമതി തേടി പിന്നീടവർ പോലീസിനെ സമീപിച്ചെങ്കിലും അനുമതി നിഷേധിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
11 പേരുടെ മരണത്തിനും 64 പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ തിക്കിലും തിരക്കിലും പെട്ട് ബെംഗളൂരു സിറ്റി കമ്മീഷണർ ബി ദയാനന്ദ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കർണാടക സർക്കാർ സസ്‌പെൻഡ് ചെയ്ത സാഹചര്യത്തിലാണ് പോലീസ് നടപടി.
കെടുകാര്യസ്ഥതയും അശ്രദ്ധയുമാണ് തിക്കിലും തിരക്കിലും പെട്ട് മരണത്തിനു പോലും കാരണമായതെന്ന് കർണാടക സർക്കാരിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.