ന്യൂഡൽഹി : മഹാരാഷ്ട്ര പോളിംഗ് ബൂത്തുകളിലെ ഡിജിറ്റൽ വോട്ടർ പട്ടികയും വൈകുന്നേരം 5 മണിക്ക് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒത്തുകളി നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി തൻ്റെ ആവശ്യം മുന്നോട്ടു വെച്ചത്.

“പ്രിയപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍, നിങ്ങള്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്. ഒപ്പിടാത്തതും ഒഴിവാക്കുന്നതുമായ കുറിപ്പുകള്‍ ഇടനിലക്കാര്‍ക്ക് നല്‍കുന്നത് ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള മാര്‍ഗമല്ല. നിങ്ങള്‍ക്ക് ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍, എന്റെ ലേഖനത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, മഹാരാഷ്ട്ര ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭയിലേക്കും വിധാന്‍ സഭകളിലേക്കുമുള്ള ഏറ്റവും പുതിയ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഏകീകൃതവും, ഡിജിറ്റല്‍, മെഷീന്‍-റീഡബിള്‍ ആയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചും, മഹാരാഷ്ട്ര പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള വൈകുന്നേരം 5 മണിക്ക് ശേഷമുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടും അത് തെളിയിക്കുക. തെരഞ്ഞെടുപ്പ് ഒഴിഞ്ഞുമാറല്‍ നിങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കില്ല. “
കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമത്വം നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തികച്ചും അസംബന്ധമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറുപടി. മുഴുവൻ വോട്ടെടുപ്പ് പ്രക്രിയയും സുതാര്യമായി നടന്നുവെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പോളിംഗ് ഏജന്റുമാർ പങ്കെടുത്തുവെന്നും അസാധാരണമായ വോട്ടിംഗിനെക്കുറിച്ച് കോൺഗ്രസിന്റെ അംഗീകൃത ഏജന്റുമാർ ഒരിക്കലും എതിർപ്പുകളോ പരാതികളോ ഉന്നയിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തെളിവില്ലാത്തതാണെന്ന് എന്ന് വിശേഷിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ കോൺഗ്രസ് ഉന്നയിച്ച സമാനമായ ആരോപണങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ടെന്ന് ആവർത്തിച്ചു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമായ രീതിയിലാണ് നടത്തിയതെന്നും വ്യാജ വോട്ടർമാരെ ഉപയോഗിച്ച് വോട്ടർ പട്ടിക പെരുപ്പിച്ചതാണെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചിരുന്നു. കേന്ദ്രത്തിന് വലിയ തോതിൽ അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള നിയമം ഭേദഗതി ചെയ്തതിലൂടെ അവരെ തെരഞ്ഞെടുക്കുന്നതിന് ഉത്തരവാദികളായ പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ (സിജെഐ) നീക്കം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി ദയനീയമായ പരാജയപ്പെട്ടിരുന്നു. മഹാരാഷ്ട്ര ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യമാണ് അവിടെ ഭരണത്തിലേറിയത്. 288 സീറ്റുകളിൽ 46 എണ്ണം മാത്രമാണ് ഇന്ത്യാ മുന്നണിക്ക് നേടാനായത്.