:
ഇംഫാൽ : മണിപ്പൂരിൽ അക്രമങ്ങളും സംഘർഷങ്ങൾക്കും അയവില്ല. തുടർന്ന് താഴ്വരയിലെ പ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. മെയ്തി സംഘടനയായ അരംബായ് ടെങ്കോളിലെ ഒരു നേതാവിനെയും മറ്റ് ചില അംഗങ്ങളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ശനിയാഴ്ച രാത്രിയാണ് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

പ്രതിഷേധക്കാർ റോഡുകളുടെ നടുവിൽ ടയറുകളും പഴയ ഫർണിച്ചറുകളും കൂട്ടിയിട്ട് കത്തിച്ചു. വിമാനത്താവള കവാടം ഘെരാവോ ചെയ്തു, നേതാവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. ഇംഫാലിൽ ചിലർ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. ശനിയാഴ്ചയിലെ സംഘർഷം ഞായറാഴ്ചയും തുടരുന്നതാണ് കാണുന്നത്. ശനിയാഴ്ച രാത്രി സംസ്ഥാന തലസ്ഥാനത്തുടനീളം നിരവധി സ്ഥലങ്ങളിൽ പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുറൈ ലാംലോങ് പ്രദേശത്ത്, പ്രകോപിതരായ ഒരു ജനക്കൂട്ടം ഒരു ബസ് കത്തിച്ചു. ക്വാകിത്തേലിൽ വെടിവയ്പ്പുകൾ നടന്നെങ്കിലും ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല.
അറസ്റ്റിലായ നേതാവിനെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുമെന്ന വാർത്ത പരക്കവെ തുലിഹാളിലെ ഇംഫാൽ വിമാനത്താവള ഗേറ്റിന് പുറത്ത് പ്രകടനക്കാർ ഒത്തുകൂടി. നേതാവിനെ മണിപ്പൂരിൽ നിന്ന് പുറത്തേക്ക് മാറ്റാനുള്ള ശ്രമം തടയാൻ പ്രതിഷേധക്കാർ വിമാനത്താവള റോഡ് ഉപരോധിച്ചു, രാത്രി മുഴുവൻ ഉറങ്ങാതെ പ്രതിഷേധിച്ചവരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. സേനയുടെ ലാത്തി ചാർജ് കാരണം ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനായി സംഘർഷ മേഖലകളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്, രാജ്ഭവനിലേക്കുള്ള റോഡുകളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.