ഇടുക്കി : ഇടുക്കി കല്ലാർകുട്ടി ഡാമിൻ്റെ അഞ്ച് ഷട്ടറുകളും ഒരടി വീതം ഉയർത്തി. തുറന്നുവിട്ട വെള്ളം മുതിരപ്പുഴയാറിലേക്കാണ് ചെന്നെത്തുക. അതുകൊണ്ടു തന്നെ മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കനത്തമഴയെ തുടർന്ന് ഡാമിന്റെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ഉയർത്തിയത്.
നേരത്തെ പാംബ്ല ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിരുന്നു.
ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് തീവ്രമായി തുടരുകയാണ്. അനിയന്ത്രിതമായി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. മഴ ശക്തമായാൽ ഇനിയും ജലനിരപ്പ് ഉയരുകയാണെങ്കിൽ ഷട്ടറുകൾ വീണ്ടും ഒരടി കൂടി ഉയർത്താനാണ് തീരുമാനം.
കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഒരു ഇടവേളക്ക് ശേഷം മുതൽ വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആദ്യഘട്ടത്തിൽ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളിൽ ഉണ്ടാകില്ല എന്നുള്ളതാണ് കണക്കുകൂട്ടൽ. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.