അഹമ്മദാബാദ് : അഹമ്മദാബാദിൽ തകർന്ന് വീണ് തീഗോളമായി മാറിയ എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ ജീവൻ തിരിച്ച് കിട്ടിയത് ഒരാൾക്ക് മാത്രം. രമേശ് വിശ്വാസ്കുമാർ ബുച്ചർവാഡ! 11A സീറ്റുകാരൻ, ബ്രിട്ടീഷ് പൗരൻ. അവിശ്വസനീയാംവിധമാണ് ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇദ്ദേഹത്തിന് പോലും ഇത് വിശ്വസിക്കാനാവുന്നില്ല. ”വിമാനം തകർന്ന് വീണയിടത്തു നിന്ന് പതുക്കെ കൺതുറന്നപ്പോൾ ആകെ പുകപടലം. ശരീരത്തിലെ വേദന വകവെക്കാത്ത എഴുന്നേറ്റപ്പോള്‍ ചുറ്റും മൃതദേഹങ്ങള്‍ ശരിക്കും ഭയന്നുപോയി. പിന്നെ അവിടെനിന്ന് ഓടുകയായിരുന്നു.”
വിശ്വാസിന്റെ മുഖത്തും കാലിലും നെഞ്ചിലും പരുക്കുണ്ട്. അഹമ്മദാബാദ് അസാര്‍വയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം
വിമാനത്തിലെ എമർജൻസി എക്സിറ്റിന് തൊട്ടുപിന്നിലുള്ള 11A സീറ്റിലായിരുന്നു 38 കാരനായ വിശ്വാസ് ഇരുന്നിരുന്നത്. എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനറിലെ സീറ്റ് 11A ഇക്കണോമി ക്ലാസ് ക്യാബിനിന്റെ ആദ്യ നിരയിലാണ്. വിൻഡോ സീറ്റ് വിമാനത്തിന്റെ വലതുവശത്തും വിമാനത്തിന്റെ ചിറകുകൾക്ക് രണ്ട് നിര മുന്നിലുമാണ് സ്ഥിതി ചെയ്യുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ അടിയന്തര എക്സിറ്റുകളായി പ്രവർത്തിക്കുന്ന വാതിലിനു തൊട്ടുപിന്നിലാണ് സീറ്റ് 11A യുടെ സ്ഥാനം. റഡാർ ഡാറ്റ പ്രകാരം വിമാനം ദുരന്തത്തിന് മുമ്പ് 625 അടി മാത്രമെ ഉയർന്നിരുന്നുള്ളൂ. വിമാനം ബിജെ മെഡിക്കൽ കോളേജ് ആൻഡ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ചിറങ്ങിയാണ് പൊട്ടിത്തെറിച്ചതും കത്തിയതും.