അഹമ്മദാബാദ് : അഹമ്മദാബാദിൽ വിമാന ദുരന്തം നടന്ന സ്ഥലവും . അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന I എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്നു വീണത്. അപകടത്തിൽ 265 പേരാണ് മരിച്ചത്.
വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരണപ്പെട്ടു. 230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമുണ്ട്. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഒരാൾ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത് – 11A-യിൽ ഇരുന്നിരുന്ന യാത്രക്കാരനായ വിശ്വാസ്കുമാർ രമേശ്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വിമാനം മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ ബ്ലോക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 1.25 ലക്ഷം ലിറ്ററിലധികം ജെറ്റ് ഇന്ധനം പൊട്ടിത്തെറിച്ചതിനാൽ അപകടസ്ഥലത്ത് താപനില 1,000 ഡിഗ്രി സെൽഷ്യസ് എത്തിയതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ “അമ്പരപ്പിക്കുന്നതും ദുഃഖകരവും” എന്ന് വിശേഷിപ്പിക്കുകയും സിവിൽ ഏവിയേഷൻ മന്ത്രി കെ റാംമോഹൻ നായിഡുവിനോട് സഹായ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പൈലറ്റിന് വിമാനവുമായി ബന്ധം നഷ്ടപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് മെയ്ഡേ കോൾ അയച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
2011 ൽ വാണിജ്യ സർവീസിൽ അവതരിപ്പിച്ച ഒരു ബോയിംഗ് 787 ഡ്രീംലൈനർ മോഡലിന്റെ ആദ്യ അപകടമാണിത്. ബോയിംഗ് സിഇഒ കെല്ലി ഓർട്ട്ബർഗ് അനുശോചനം രേഖപ്പെടുത്തുകയും അന്വേഷണത്തിന് സഹായിക്കാൻ സാങ്കേതിക വിദഗ്ധരുടെ ഒരു സംഘത്തെ അയയ്ക്കുമെന്ന് അറിയിക്കുകയും ചെയ്തു.
ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് തകർന്ന ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടം പുന:ർനിർമ്മിക്കുമെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കിയിരുന്നു.