അഹമ്മദാബാദ് : അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്നയുടനെ തകർന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. വിമാനം തകർന്നുവീണ റസിഡന്റ് ഡോക്ടർമാരുടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സംഘം ബ്ലാക്ക്ബോക്സ് കണ്ടെടുത്തത്. വിമാനത്തിന്റെ വാലിൽ സ്ഥിതിചെയ്യുന്ന ഓറഞ്ച് നിറത്തിലുള്ള ഉപകരണം 265 പേരുടെ മരണത്തിനിടയാക്കിയ ദാരുണ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു കൊണ്ടുവന്നേക്കും എന്നാണ് പ്രതീക്ഷ.
വിമാനാപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് ബ്ലാക്ക് ബോക്സ് നിർണായകമാണ്. ഈ ഉപകരണത്തിൽ ഒരു ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (FDR), കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (CVR) എന്നിവ അടങ്ങിയിരിക്കുന്നു. ആദ്യത്തേത് വിമാനവുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക ഡാറ്റയും രേഖപ്പെടുത്തുമ്പോൾ, രണ്ടാമത്തേത് അവസാന നിമിഷം വരെ രണ്ട് പൈലറ്റുമാർ തമ്മിലുള്ള കോക്ക്പിറ്റ് സംഭാഷണം രേഖപ്പെടുത്തുന്നു.