അഹമ്മദാബാദ്: അഹമ്മദാബാദ് സര്‍ദാര്‍വല്ലഭ്‍ഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ 23 –ാം നമ്പര്‍ റൺവേയിൽനിന്ന് ലണ്ടനിലെ ഗാറ്റ്‍വിക്കിലേക്ക് വ്യാഴാഴ്‌ച പകൽ 1:39ന് പുറപ്പെട്ട വിമാനം തകർന്ന് വന്ന് പതിച്ച് കത്തിയമർന്ന ബിജെ ആശുപത്രി കെട്ടിടസമുച്ചയത്തിൻ്റെ അവസ്ഥ ഏറെ ഉള്ളുലക്കുന്നതാണ്. അഹമ്മദാബാദ് മേഘാനി നഗറിലെ ബിജെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് സിവിൽ ആശുപത്രിയിലെ റെസിഡൻ്റ് ഡോക്ടർമാരുടെ ഹോസ്റ്റലിലേക്കാണ് വിമാനം തകർന്ന് വീണത്.
ഡോക്ടര്‍മാരടക്കമുള്ളവര്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കാൻ്റീൻ പ്രവര്‍ത്തിക്കുന്ന മുകളിലത്തെ നിലയിൽ വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്റ്റലിലും സമീപത്തെ കെട്ടിടങ്ങളിലേക്കും തീപടര്‍ന്നു. പലരും ജീവനു വേണ്ടി കെട്ടിടത്തിൻ്റെ അഞ്ചാം നിലയിൽ നിന്നും എടുത്തുചാടുന്നത് വീഡിയോയിൽ കാണാം. ഇവിടെയുണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും ഒരു ഡോക്ടറുടെ ഗർഭിണിയായ ഭാര്യയും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതുല്യം-4-4 റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലേക്കും ഹോസ്റ്റൽ മെസ്സിലേക്കും ഇടിച്ചു കയറുകയായിരുന്നു എയർ ഇന്ത്യ വിമാനം.

ടേബിളുകളിൽ പാതി കഴിച്ച ഭക്ഷണങ്ങളും തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങളും വിമാന യാത്രികർ മാത്രമല്ല ഈ ദുരന്തത്തിൻ്റെ ഇരകളെന്ന് വ്യക്തമാക്കുന്നതായിരുന്നു. ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും ഉൾപ്പെടെ ഏതാണ്ട് 35 പേർ ഈ അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മെഡിക്കൽ കോളേജിന്റെ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോളേജിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളെങ്കിലും മരിച്ചുവെന്നാണ് വിവരം. ആ സമയത്ത് 60 മുതൽ 80 വരെ വിദ്യാർത്ഥികൾ അകത്തുണ്ടായിരുന്നുവെന്നാണ് കോളേജ് ഡീൻ പറയുന്നത്. ഏതാണ്ട് 50 ഓളം പേരെ കാണാതായതായും
റിപ്പോർട്ടുണ്ട്.
നിലവിൽ പുറത്തവരുന്ന മരണസംഖ്യ പറയുന്നതും വിമാനം വന്ന് പതിച്ചുണ്ടായ അപകടത്തിൽ നിരവധി പ്രദേശവാസികൾക്കും ജീവൻ നഷ്ടപ്പെട്ടു എന്ന് തന്നെയാണ്. ഡോക്ടർമാരായ ആര്യൻ രജ്പുത്, മാനവ് ഭദൂ, രാകേഷ് ഡിയോറ എന്നിവരാണ് മരിച്ചത്. ജയ് പ്രകാശ് ചൗധരി എന്ന ഡോക്ടറെ കാണാനില്ലെന്ന് റിപ്പോർട്ടുകളുണ്ട്. മരിച്ച ഗർഭിണിയായ സ്ത്രീയുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഒരു യുവ ഡോക്ടറുടെ ഭാര്യയായ ഗർഭിണിയ്ക്കും ജീവൻ നഷ്ടപ്പെട്ടു എന്ന് മാത്രമാണ് ലഭിക്കുന്ന വിവരം.
വിമാനം തകർന്നതിന് പിന്നാലെ വലിയ സ്ഫോടനമുണ്ടായി. ഉച്ചഭക്ഷണം കഴിക്കവെയാണ് ഒരു വിമാനം കാമ്പസിൽ തകർന്നു വീണെന്ന് സുഹൃത്ത് വിളിച്ചു പറയുന്നതെന്ന് ഡോക്ടർ രാമകൃഷ്ണ പറയുന്നു. ‘വലിയ സ്ഫോടനവും തീഗോളവും ഉണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനുമുമ്പ്, വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കാമ്പസിൽ ചിതറിക്കിടന്നു. അവശിഷ്ടങ്ങൾക്കിടയിൽ ഡോക്ടർമാരുടെ മൃതദേഹങ്ങളാണ് കണ്ടത്.’ അദ്ദേഹം പറഞ്ഞു. ഏകദേശം 21 ഓളം റെസിഡൻ്റ് ഡോക്ടർമാർക്ക് പൊള്ളലേറ്റു. ചിലർക്ക് കെട്ടിടാവശിഷ്ടങ്ങൾ വീണതുമൂലമുള്ള പരിക്കുമുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.