ലോർഡ്സ് : നീണ്ട 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐസിസി കിരീടം ചൂടി ദക്ഷിണാഫ്രിക്ക ! 2025 ജൂൺ 14 ശനിയാഴ്ച അവരുടെ ക്രിക്കറ്റ് ജീവിതത്തിലെ ചരിത്ര ദിനമായി രേഖപ്പെടുത്തും. ശക്തരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ചു കൊണ്ടാണ് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കപ്പിൽ മുത്തമിടുന്നത്. ഐഡൻ മാർക്രാമും ടെംബ ബവുമയും ചേർന്നാണ് രാജ്യത്തിനായി കാലങ്ങൾക്കിപ്പുറം ഒരു ഐസിസി ട്രോഫി എന്ന സ്വപ്നം പൂവണിയിച്ചത്

ഒന്നാം ഇന്നിങ്സിൽ 212 റൺസിൽ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റൺസിൽ അവസാനിപ്പിച്ച് 74 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങ് തുടങ്ങിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്കക്ക് 282 റൺസ് വിജയ ലക്ഷ്യം. ഒരു ദിവസവും മൂന്ന് സെഷനുകളും മുന്നിൽ. പിന്നെ കണ്ടത് ചരിത്രം!
അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ലോർഡ്‌സിൽ ചരിത്രമെഴുതിയത്. ഓപ്പണർ എയ്ഡൻ മാർക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റൻ ടെംബ ബവുമയുടെ അർധ സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചു. ഒന്നാം ഇന്നിങ്സിൽ റൺസൊന്നും കണ്ടെത്താതെ മടങ്ങിയ മർക്രം രണ്ടാം ഇന്നിങ്സിൽ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. മാർക്രത്തിന്റെ ക്ലാസ് ബാറിങ്ങാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. വിജയത്തിനു ആറ് റൺസ് അകലെയാണ് താരം മടങ്ങിയത്. 136 റൺസ് ആയിരുന്നു ആ ബാറ്റിൽ നിന്ന് പിറന്നത്. നായകൻ ബവുമ 66 റൺസെടുത്ത് പുറത്തായി.
ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റുകൾ വീഴ്ത്തി. കമ്മിൻസ്, ഹെയ്‌സൽവുഡ് എന്നിവർ ഓരോ വിക്കറ്റെടുത്തു. 1998ൽ നേടിയ ചാംപ്യൻസ് ട്രോഫി കിരീടം മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഏക ഐസിസി ട്രോഫി. ഹാൻസി ക്രോണ്യയ്ക്ക് ശേഷം രാജ്യത്തിന് ഐസിസി ട്രോഫി സമ്മാനിക്കുന്ന വീര നായകനായി മാറിയിരിക്കുകയാണ് ബവുമ. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗക്കാരനായ ടെസ്റ്റ് ക്യാപ്റ്റൻ തന്നെ വർഷങ്ങൾക്കിപ്പുറം ടീമിനെ ഐസിസി കിരീടത്തിലേക്ക് നയിച്ചു എന്നതും വിജയത്തെ ഏറെ ശ്രദ്ധേയമാക്കുന്നു