ന്യൂഡൽഹി : ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി
നരേന്ദ്രമോദി ഞായറാഴ്ച യാത്ര തിരിക്കും. ജൂൺ 15 ന് സൈപ്രസ് സന്ദർശനത്തോടെയാണ് വിദേശ പര്യടനം ആരംഭിക്കുന്നത്. പിന്നീട് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി കാനഡയിലേക്ക് പോകും. ജൂൺ 16,17 തീയതികളിലാണ് ജി 7 ഉച്ചകോടി. പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. കൂടാതെ ഖാലിസ്ഥാനി വിഷയത്തിൽ നയതന്ത്ര ബന്ധം വഷളായതിനുശേഷമുള്ള കാനഡയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനവുമാണിത്. സൈപ്രസിനും കാനഡക്കും ശേഷം ജൂൺ 18 ന് ക്രൊയേഷ്യയിലേക്കാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനം.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരമാണ് ജി 7 ഉച്ചകോടിയിൽ മോദി പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ, ഊർജ്ജ സുരക്ഷ, സാങ്കേതികവിദ്യ, നവീകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും കൂടിക്കാഴ്ച നടത്തും. പരസ്പര ബഹുമാനത്തോടെയുള്ള ഉഭയകക്ഷി ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള വേദിയാകും അതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ കുറിച്ച് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്.
കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെയെങ്കിൽ ആറ് വർഷത്തിനിടെ അദ്ദേഹത്തിന്റെ ആദ്യ അസാന്നിദ്ധ്യമായേനെ അത്.