ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ഇറാനിലെ ബന്ദർ അബ്ബാസിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. തിരിച്ചടിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹൈഫയിലെ ഇസ്രായേലി മിസൈൽ ഫാക്ടറികളും സൈനിക സ്ഥാപനങ്ങളും ഇറാൻ തകർത്തു. ഇസ്രയേലിന്റെ ഡ്രോൺ വെടിവെച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇറാനിലെ എണ്ണപ്പാടവും ഇസ്രയേൽ ആക്രമിച്ചിരുന്നു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്. തിരിച്ചടി തുടരുമെന്നും ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇറാൻ യൂറോപ്യൻ യൂണിയനെ അറിയിച്ചു. ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇനി അമേരിക്കയുമായി ആണവ ചർച്ച ഉണ്ടാകില്ലെന്നും ഇറാൻ വ്യക്തമാക്കി.
അന്താരാഷ്ട്ര ആണവ ഊർജ ഏജൻസിക്കെതിരായ വിമർശനം ഇറാൻ അറിയിച്ചു. ഐഎഇഎയുടെ പ്രമേയം ഇറാന്‍റെ ആണവ ഊർജം ശ്രമങ്ങളെ തകർക്കുന്ന സയണിസ്റ്റ് പദ്ധതികളോട് ചേര്‍ന്നുനിൽക്കുന്നതാണെന്നും ഇറാൻ അറിയിച്ചു. യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള ചര്‍ച്ചയിലും തിരിച്ചടി തുടരുമെന്നുള്ള നയം ഇറാൻ വ്യക്തമാക്കി.