ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച സൈപ്രസിലെത്തി. സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. ജൂൺ 15 മുതൽ 16 വരെ രണ്ട് ദിവസത്തേക്ക് പ്രധാനമന്ത്രി സൈപ്രസിൽ ഉണ്ടാകും. രണ്ട് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സൈപ്രസ് സന്ദർശനമാണിത്. ഇന്ത്യ പാക്കിസ്ഥാനെതിരെ നടപ്പാക്കിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനവുമാണിത്.

സൈപ്രസിൽ, വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സുമായി ചർച്ച നടത്തും.
സൈപ്രസിൽ നിന്ന് ജൂൺ 16, 17 തീയതികളിൽ നടക്കുന്ന G7 ഉച്ചകോടിക്കായി പ്രധാനമന്ത്രി കാനഡയിലെ കാനനാസ്കിസിലേക്ക് പോകും. പര്യടനത്തിന്റെ അവസാന ഘട്ടം ജൂൺ 18 ന് ക്രൊയേഷ്യയിലേക്ക് യാത്രതിരിക്കും. ജൂൺ 19 ന് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തും.
“അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ നമ്മുടെ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് നൽകുന്ന ഉറച്ച പിന്തുണയ്ക്ക് പങ്കാളി രാജ്യങ്ങൾക്ക് നന്ദി പറയുന്നതിനും, എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഭീകരതയെ നേരിടുന്നതിൽ ആഗോള ധാരണ ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരം കൂടിയാണ് ഈ മൂന്ന് രാഷ്ട്ര പര്യടനം,” സൈപ്രസിലേക്ക് പോകുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദി ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.