ഇസ്രായേൽ-ഇറാൻ യുദ്ധം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ. 100 ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ച് അർമേനിയയിലേക്ക് പുറപ്പെട്ടു. ഇറാൻ്റെ പ്രധാന നഗരങ്ങളിൽ ഇസ്രായേൽ സ്ഫോടന പരമ്പര രൂക്ഷമായതോടെ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരത്തോള’ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിന് സുരക്ഷിതമായ മാർഗ്ഗം ഒരുക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഇറാൻ നടപടി. വ്യോമാതിർത്തി അടച്ചതിനാൽ വിദ്യാർത്ഥികൾക്ക് അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാൻ കര അതിർത്തികൾ ഉപയോഗിക്കാമെന്നാണ് ഇറാൻ വ്യക്തമാക്കിയത്.

എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താനും അനാവശ്യമായ സഞ്ചാരം ഒഴിവാക്കാനും അപ്‌ഡേറ്റുകൾക്കായി എംബസിയുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ നിലവിലെ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.