കൊൽക്കത്ത : സാങ്കേതിക തകരാർ തുടർക്കഥയാക്കി എയർ ഇന്ത്യ. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ യാത്രക്കാരെ കൊൽക്കത്തയിറക്കി. ബോയിംഗ് 777-200LR വിമാനമായ AI180 പുലർച്ചെ 12.45 നാണ് കൊൽക്കത്തയിൽ ലാൻഡ് ചെയ്തത്. തുടർന്ന് പുലർച്ചെ 2 മണിക്ക് മുംബൈയിലേക്ക് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ, വിമാനത്തിന്റെ ഇടതു എഞ്ചിനിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനാൽ യാത്ര വൈകി. പുലർച്ചെ 5.20 ഓടെ, എല്ലാ യാത്രക്കാരെയും വിമാനത്തിന് പുറത്തിറക്കി. കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ വിമാനം ടാർമാക്കിൽ നിലത്തിറക്കുന്നതും എയർലൈൻ ഉദ്യോഗസ്ഥർ തകരാറുള്ള എഞ്ചിൻ പരിശോധിക്കുന്നതും കാണാം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാനമായ നിരവധി സംഭവങ്ങൾക്കാണ് എയർ ഇന്ത്യാ വിമാനങ്ങൾ സാക്ഷ്യം വഹിക്കുന്നത്. എയർ ഇന്ത്യ വിമാനങ്ങളെ ചുറ്റിപ്പറ്റിയുള്ള സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഈ സംഭവവും. തിങ്കളാഴ്ച രാവിലെയാണ് ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ഡ്രീംലൈനർ (AI315) വിമാനം സാങ്കേതിക തകരാർ ഉന്നയിച്ച് തിരിച്ചിറക്കിയത്. ബോയിംഗ് 787-8 ഡ്രീംലൈനർ ആയിരുന്നു ഈ വിമാനം. കഴിഞ്ഞ വ്യാഴാഴ്ച അഹമ്മദാബാദിൽ 270-ൽ അധികം പേരുടെ മരണത്തിന് ഇടയാക്കിയ വിമാനപകടത്തിന് കാരണമായതും എയർ ഇന്ത്യയുടെ ഇതേ മോഡൽ വിമാനമായിരുന്നു.
അടുത്തിടെയുണ്ടായ സാങ്കേതിക തകരാറുകളും അഹമ്മദാബാദ് വിമാനാപകടവും കണക്കിലെടുത്ത്, എല്ലാ ബോയിംഗ് വിമാനങ്ങളിലും അധിക അറ്റകുറ്റപ്പണികൾ നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയോട് നിർദ്ദേശിച്ചു. ഇന്ധന പാരാമീറ്റർ നിരീക്ഷണം, നിർണായക സംവിധാനങ്ങളുടെ ഡയഗ്നോസ്റ്റിക്സ്, ക്യാബിൻ എയർ കംപ്രസ്സറിന്റെയും അനുബന്ധ ഘടകങ്ങളുടെയും പരിശോധന, ഇലക്ട്രോണിക് എഞ്ചിൻ നിയന്ത്രണ പരിശോധന, ടേക്ക്-ഓഫ് ത്രസ്റ്റിന്റെയും പ്രകടന അളവുകളുടെയും അവലോകനം എന്നിവയുൾപ്പെടെ നിരവധി പരിശോധനകൾ സുരക്ഷാ നിർദ്ദേശത്തിൽ നിർബന്ധമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.